കോഴിക്കോട്: കുന്ദമംഗലം ഈസ്റ്റ് മലയമ്മ സ്വദേശിയായ പ്രവാസി വ്യവസായി ഹാരിസിന്റെ മരണം കൊലപാതകമാണെന്ന് കുടുംബം. നാട്ടുവൈദ്യനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ഷൈബിനാണ് മകന്റെ മരണത്തിന് പിന്നിലെന്ന് ഹാരിസിന്റെ മാതാവ് സൈറാബി പറഞ്ഞു. നീതി വേണമെന്നും അവർ ആവശ്യപ്പെട്ടു.
ഷൈബിനും ഹാരിസും ആദ്യം സുഹൃത്തുക്കളായിരുന്നു. കൂടാതെ ഗൾഫിൽ ബിസിനസ് പങ്കാളികളായിരുന്നു ഇരുവരും. ഭാര്യ നസ്ലീനുമായുള്ള ഷൈബിന്റെ ബന്ധം ഹാരിസ് കൈയോടെ പിടികൂടിയതിന് ശേഷമാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ഹാരിസിനെതിരെ ഷൈബിൻ നേരത്തെ ക്വട്ടേഷൻ നൽകിയിരുന്നുവെന്ന് സൈറാബി ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
നസ്ലീനയുടെയും ഷൈബിന്റെയും ഭാഗത്തുനിന്ന് വധഭീഷണിയുണ്ടെന്ന് ഹാരിസ് പറയുമായിരുന്നു. പണവും സ്വാധീനവുമുള്ള ആളാണ് ഷൈബിൻ. ആയാളെ പേടിച്ചിട്ടാണ് ഇത്രയും നാൾ പരാതി നൽകാതിരുന്നതെന്ന് ഹാരിസിന്റെ കുടുംബം വ്യക്തമാക്കി.
2020 മാർച്ചിലാണ് ഹാരിസിനെ അബുദാബിയിലെ ഫ്ളാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കേസിലെ കൂട്ടുപ്രതികൾ നൽകിയ പെൻഡ്രൈവിൽ ഹാരിസിനെ വകവരുത്താനായി തയ്യാറാക്കിയ പദ്ധതിയുടെ ബ്ലൂപ്രിന്റുകളും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |