ന്യൂഡൽഹി: മുണ്ട്‌കയിൽ 27 പേരുടെ മരണത്തിനിടയായ അഗ്നിബാധയുണ്ടായ കെട്ടിടത്തിന്റെ ഉടമ അറസ്‌റ്റിൽ. അപകടശേഷം ഒളിവിലായിരുന്ന മനീഷ് ലാക്കറെയാണ് അറസ്‌റ്റിലായത്. മുണ്ട്‌ക മെട്രോ സ്‌റ്റേഷന് സമീപമുളള മൂന്ന് നില വാണിജ്യ കെട്ടിടമാണ് തീപിടിച്ച് നശിച്ചത്.
അംഗീകാരമില്ലാതെയാണ് കെട്ടിടത്തിന്റെ പ്രവർത്തനമെന്ന് പൊലീസ് കണ്ടെത്തി. ഒരു മുറിയിൽ മാത്രം 50-60 പേരാണ് ഉണ്ടായിരുന്നത്. കെട്ടിടത്തിൽ നിന്ന് പുറത്തേക്ക് കടക്കാൻ ഒരേയൊരു വഴിയേ ഉണ്ടായിരുന്നുളളു. ഇവിടെ അഗ്നിരക്ഷാ സംവിധാനമില്ലായിരുന്നു. ഇലക്‌ട്രിക് ഉപകരണം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പൊലീസിന് ലഭിച്ച വിവരം. നിരവധി പ്ളാസ്‌റ്റിക്കും കെട്ടിട നിർമ്മാണത്തിന് ഉപയോഗിച്ചിട്ടുണ്ട്.
മരണമടഞ്ഞവരിൽ ഏഴുപേരെ തിരിച്ചറിഞ്ഞു. ഇവർ മുണ്ട്‌കാ സ്വദേശികളാണ്. മറ്റുളളവരെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്താനാണ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി, മരണമടഞ്ഞവരുടെ കുടുംബാംഗങ്ങൾക്ക് നഷ്‌ടപരിഹാരമായി രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും നൽകുമെന്ന് അറിയിച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സ്ഥലത്തെത്തി ദുരന്തമുണ്ടായ ഇടം സന്ദർശിച്ചു. സംഭവത്തിൽ മജിസ്‌റ്റീരിയൽ അന്വേഷണവും പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പത്ത് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകും.
അപകടത്തെ തുടർന്ന് 29 പേരെ കാണാതായെന്ന് ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്. പരിക്കേറ്റവരെ തിരിച്ചറിയാനുളള ശ്രമത്തിലാണ്. അപകടമുണ്ടായ കമ്പനിയുടെ ഉടമകളെ അറസ്‌റ്റ് ചെയ്‌ത പൊലീസ് ഇവരെ ചോദ്യം ചെയ്‌തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |