ഉദയ്‌പൂർ: കേന്ദ്ര സർക്കാർ രാജ്യത്തെ സർക്കാർ സ്ഥാപനങ്ങളുടെ വായ്‌മൂടിക്കെട്ടാൻ ശ്രമിക്കുകയാണെന്ന് രാഹുൽ ഗാന്ധി. ചിന്തൻ ശിബിരിലെ പ്രസംഗത്തിലാണ് രാഹുൽ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചത്. ജനങ്ങളുമായി ആശയവിനിമയം നടത്തുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടെന്നും ഇത് തിരികെ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചിന്തൻ ശിബിരിലെ തീരുമാനപ്രകാരം ഒരു കുടുംബത്തിലെ ഒരാൾക്ക് മാത്രമാകും ഇനിമുതൽ സ്ഥാനാർത്ഥിയാകാൻ കഴിയുക. കോൺഗ്രസിനോടുളള ജനങ്ങളുടെ നഷ്‌ടപ്പെട്ട വിശ്വാസം വീണ്ടെടുക്കണം. ഡിസിസികളിലും നേതൃത്വത്തിലും യുവാക്കൾക്ക് പ്രാതിനിധ്യമുണ്ടാകണമെന്നും ചിന്തൻ ശിബിരിൽ തീരുമാനമുണ്ടായി. ദേശീയ തലത്തിൽ രാഷ്‌ട്രീയകാര്യ സമിതി കോൺഗ്രസിനുണ്ടാകും. സംസ്ഥാനങ്ങളിലും ഇത്തരത്തിൽ രാഷ്‌ട്രീയകാര്യ സമിതി രൂപീകരിക്കും.
രാജ്യത്തെ സമ്പദ്‌വ്യവസ്ഥ തകർന്നതായും തൊഴിലില്ലായ്‌മ ഇത്രയധികം ഉയരത്തിലെത്തിയ കാലം വേറെയുണ്ടായിട്ടില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്ത് തൊഴിൽ സൃഷ്‌ടിക്കുന്ന നട്ടെല്ല് പ്രധാനമന്ത്രി നരേന്ദ്ര മോദി തകർത്തതായും രാഹുൽ ആരോപിച്ചു.
എല്ലാത്തരം ജനങ്ങൾക്കും വേണ്ടിയല്ല പ്രാദേശിക പാർട്ടികൾ, കോൺഗ്രസാണ് എല്ലാത്തരം ജനങ്ങൾക്കും വേണ്ടിയുളള പാർട്ടി. കോൺഗ്രസ് നേതാക്കൾ ജനങ്ങളുമായുളള ആശയവിനിമയം കാത്തുസൂക്ഷിക്കണം. ബിജെപിയുടെയും ആർഎസ്‌എസിന്റെയും ആശയങ്ങളോടാണ് തന്റെ യുദ്ധം എന്ന് പറഞ്ഞ രാഹുൽ കോൺഗ്രസ് പ്രവർത്തകർ പേടിക്കേണ്ടതില്ലെന്ന് വ്യക്തമാക്കി. താൻ കോൺഗ്രസ് പ്രവർത്തകർക്കൊപ്പമുണ്ട്. താനൊരു അഴിമതിക്കാരനല്ല, ഈ രാജ്യത്ത് നിന്നും ഒരു രൂപ പോലും തട്ടിയെടുത്തിട്ടില്ല. അതിനാൽ സത്യം പറയാൻ തനിക്ക് ഭയമില്ലെന്നും രാഹുൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |