ഒറ്റപ്പാലം: ജീവിത പ്രാരാബ്ധങ്ങളിൽപ്പെട്ട് അകന്നുപോയ അക്ഷരലോകം 52-ാം വയസിൽ തിരിച്ചുപിടിക്കുകയാണ് ഒറ്റപ്പാലം നഗരസഭ മൂന്നാം വാർഡ് കൗൺസിലർ കെ.സുരേഷ് കുമാർ. ആറാം ക്ലാസ് വരെ മാത്രം പഠിച്ച സുരേഷ് കുമാർ ജീവിത പ്രയാസങ്ങളിൽ പഠനം നിർത്തുകയായിരുന്നു. പത്താം വയസിലാണ് അച്ചന്റെ കൈപിടിച്ച് കൃഷിപണിയിലേക്ക് ഇറങ്ങുന്നത്. പിന്നീട് വിവിധ തൊഴിലുകൾ ചെയ്ത സുരേഷ് കുമാർ കുടുംബത്തിന്റെ ഏക വരുമാനം ആവുകയായിരുന്നു.
പെയിന്റിംഗ്, കൺസ്ട്രക്ഷൻ, മരംവെട്ട്, പപ്പടം പണി, കൃഷി പണി തുടങ്ങി കുടുംബത്തിന്റെ പട്ടിണി മാറ്റാൻ പണം കണ്ടെത്താനുള്ള ഏത് പണിയും സുരേഷ് കുമാർ സ്വീകരിച്ചു. അക്കാലത്ത് വീട്ടിലെ ആരും തന്നെ സ്‌കൂളിൽ പോകണമെന്നോ പഠിക്കണമെന്നോ നിർബന്ധിച്ചിരുന്നില്ലെന്ന് സുരേഷ് പറയുന്നു. 21-ാം വയസിലായിരുന്നു വിവാഹം. നന്നായി പത്രം വായിക്കുകയും നല്ല കൈയ്യക്ഷരത്തിൽ എഴുതുകയും ചെയ്യാറുള്ള സുരേഷ് കുമാറിനെ അങ്കണവാടി ടീച്ചറായ ഭാര്യ ശോഭന പഠിക്കാൻ പ്രോത്സാഹിപ്പിക്കുകയായിരുന്നു. മക്കളുടെ പഠനവും വായനയും എഴുത്തുമൊക്കെ സുരേഷിനെ വല്ലാതെ ആകർഷിച്ചിരുന്നു. പഠിക്കണം എന്ന ചിന്ത മനസിൽ കൊണ്ടുനടന്ന സുരേഷിന് അതൊരു പ്രചോദനമായി. സുരേഷ് കുമാറിന്റെ ആഗ്രഹം അറിഞ്ഞ നഗരസഭയിലെ സാക്ഷരതാ പ്രേരക് സുബിത അക്ഷര ലോകത്തേക്ക് സുരേഷ് കുമാറിന് വഴികാട്ടി. ഏഴാം തരത്തിൽ പ്രവേശനം നേടിയ സുരേഷ് കുമാറിന് പുസ്തകം എത്തിച്ചു നൽകുകയും അവധി ദിനങ്ങളിൽ ക്ലാസ് നൽകാനും സുബിത മറന്നില്ല. ഒരു വർഷത്തെ പഠനത്തിനു ശേഷം ഇന്നലെയും ഇന്നുമായി ആറ് വിഷയങ്ങളിൽ സുരേഷ് കുമാർ സാക്ഷരതാ മിഷന്റെ ഏഴാം തരം തുല്യതാ പരീക്ഷ എഴുതുകയും ചെയ്തു. ഇരുപത്തിയൊന്ന് വർഷത്തിലധികമായി ചുമട്ടുതൊഴിലാളിയായി ജോലി ചെയ്യുന്ന സുരേഷ് കുമാർ വരോട് ക്ഷീര വികസന സൊസൈറ്റിയുടെ പ്രസിഡന്റുകൂടിയാണ്. ഒറ്റപ്പാലം നഗരസഭയിലെ മൂന്നാം വാർഡ് കൗൺസിലറായ കെ.സുരേഷ്‌കുമാറിന് ഏഴാംതരത്തിനു ശേഷം സാക്ഷരതാ മിഷന്റെ പത്താംതരവും പ്ലസ് ടുവും പഠിക്കണം എന്നാണ് ആഗ്രഹം. കൗൺസിലർ ഫാത്തിമ്മത്ത് സുഹറ പരീക്ഷാകേന്ദ്രം സന്ദർശിച്ചു. നോഡൽ പ്രേരക് അരുണ, പാലപ്പുറം തുടർ വിദ്യാകേന്ദ്രം പ്രേരക് വി.കെ.സുശീല, ഒറ്റപ്പാലം തുടർവിദ്യാകേന്ദ്രം പ്രേരക് സുബിത എന്നിവർ ഏഴാം തരം തുല്യതാ പരീക്ഷക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |