കൊച്ചി: പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലുമായുള്ള ബന്ധം സംബന്ധിച്ച് നടൻ മോഹൻലാൽ, ഐ.ജി ജി. ലക്ഷ്‌മൺ എന്നിവരിൽ നിന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) മൊഴിയെടുക്കും. കൊച്ചി ഓഫീസിൽ ഈയാഴ്‌ച ഹാജരാകാൻ ഇരുവർക്കും ഇ.ഡി നോട്ടീസ് നൽകി.
മോൻസണിന്റെ വീട്ടിലെ മ്യൂസിയം ഇവർ സന്ദർശിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുക്കുന്നത്. മോൻസണിൽ നിന്ന് പുരാവസ്‌തുക്കൾ വാങ്ങുകയോ പണമിടപാടുകൾ നടത്തുകയോ ചെയ്‌തിട്ടുണ്ടോ എന്നറിയുകയാണ് പ്രധാനം. പുരാവസ്‌തു ഇടപാടുകളുടെ മറവിൽ മോൻസൺ കള്ളപ്പണയിടപാടുകൾ നടത്തിയതായി ഇ.ഡി നേരത്തെ കണ്ടെത്തിയിരുന്നു.
മോൻസണിന്റെ ഇടപാടുകൾക്ക് ഐ.ജി ലക്ഷ്‌മൺ ഒത്താശ നൽകിയെന്ന ആരോപണവും ഇ.ഡി അന്വേഷിക്കുന്നുണ്ട്. ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ പരാമർശിക്കുന്ന വ്യക്തികളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുമെന്ന് ഇ.ഡി വൃത്തങ്ങൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |