തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും അതിതീവ്ര മഴ തുടരും. അടുത്ത രണ്ട് ദിവസങ്ങളിലും കേരളത്തിലെ എല്ലാ ജില്ലകൾക്കും മഴ മുന്നറിയിപ്പുണ്ട്. അഞ്ച് ജില്ലകളിൽ റെഡ് അലർട്ടും എട്ടിടത്ത് ഓറഞ്ച് അലർട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും കാസർകോട് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മഴ കനത്ത പശ്ചാത്തലത്തിൽ സംസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. ടോൾ ഫ്രീ നമ്പറായ 1077 ൽ ജനങ്ങൾക്ക് 24 മണിക്കൂറും സഹായത്തിനായി ബന്ധപ്പെടാം. അറബികടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നതിനാലാണ് സംസ്ഥാനത്ത് മഴ കനക്കാൻ കാരണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളാ തീരത്ത് മത്സ്യ ബന്ധനത്തിന് വിലക്കുണ്ട്.
അതേസമയം കനത്ത മഴയിൽ സംസ്ഥാനത്ത് പലയിടങ്ങളിലും വെളളക്കെട്ടും വ്യാപക നാശനഷ്‌ടവുമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. തലസ്ഥാനത്ത് മഴ കനത്തതോടെ അരുവിക്കര ഡാമിലെ രണ്ട് ഷട്ടറുകൾ ഉയർത്തി.പ്രദേശവാസികൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
വിഴിഞ്ഞത്തുനിന്നും മത്സ്യബന്ധനത്തിന് പോയി കാണാതായ മീരാ സാഹിബ്, അൻവർ, മുഹമ്മദ് ഹനീഫ എന്നീ മത്സ്യ തൊഴിലാളികൾ തമിഴ്‌നാട്ടിലെ തേങ്ങാപട്ടണത്തിൽ സുരക്ഷിതമായെത്തിയെന്ന് വിവരം ലഭിച്ചു. ഇവരെ കോസ്‌റ്റ്‌ഗാർഡ് രക്ഷപ്പെടുത്തി തേങ്ങാപട്ടണത്തിലെത്തിക്കുകയായിരുന്നു. സംസ്ഥാനത്ത് കനത്ത കാറ്റിനും മണ്ണിടിച്ചിലിനും സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
തിരുവനന്തപുരം ബോണക്കാട്ട് മണ്ണിടിച്ചിൽ,മിന്നൽ പ്രളയ സാദ്ധ്യത മുൻനിർത്തി നാട്ടുകാരെ സ്ഥലത്ത് നിന്നും ഒഴിപ്പിച്ചു. പെരുമ്പാവൂരിൽ ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിലും വിവിധ റോഡുകളിൽ വെളളക്കെട്ടുണ്ട്. എങ്കിലും മഴയെ വകവയ്‌ക്കാതെ സ്ഥാനാർത്ഥികൾ ചൂടേറിയ പ്രചാരണത്തിലാണ്.
ആലുവയിൽ ഇരുപതോളം വീടുകളിലേക്ക് വെളളംകയറി. മദ്ധ്യകേരളത്തിലും തെക്കൻ കേരളത്തിലുമാണ് വ്യാപകമായി മഴ പെയ്‌തത്. കൂട്ടുമാടം ക്ഷേത്രത്തിൽ മഴയിൽ മരം വീണു. ആലപ്പുഴ കാർത്തികപ്പളളിയിൽ മരംവീണ് വീട് ഭാഗികമായി തകർന്നു. സംസ്ഥാന വ്യാപകമായി മണ്ണിടിച്ചിൽ സാദ്ധ്യതയുളള സ്ഥലങ്ങളിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |