തിരുവനന്തപുരം: വെള്ളിയാഴ്ച വരെ അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ സംസ്ഥാനത്ത് ഇന്ന് അഞ്ചു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഏഴു ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും രണ്ടു ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. നദീതീരങ്ങളിലും മലയോര പ്രദേശങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം.വെള്ളപ്പൊക്കവും ഉരുൾപൊട്ടലും കണക്കിലെടുത്ത് ആവശ്യമെങ്കിൽ മാറി താമസിക്കണം.കടലാക്രമണത്തിന് സാദ്ധ്യതയുള്ളതിനാൽ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.അണക്കെട്ടുകൾക്ക് സമീപ പ്രദേശത്തുള്ളവർ ഒഴിയാൻ തയ്യാറെടുപ്പുകൾ നടത്തണം.മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കണം.പുഴകളിലും മറ്റു ജലാശയങ്ങളിലും യാതൊരു കാരണവശാലും ഇറങ്ങരുത്.
അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിച്ച് മഴമേഘങ്ങൾ കേരളത്തിന്റെ തീരത്തേക്ക് നീങ്ങുന്നതാണ് മഴയ്ക്ക് കാരണം. കാറ്റിന്റെ ശക്തി അടുത്തയാഴ്ച കുറയുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ വിലയിരുത്തൽ. തുടർന്നുള്ള ദിവസങ്ങളിൽ ഇടവിട്ട് മാത്രം മഴ ലഭിക്കും.
# മത്സ്യബന്ധനം പാടില്ല
കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ ഇന്ന് മത്സ്യബന്ധനം പാടില്ല.
റെഡ് അലർട്ട്
എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ.
24 മണിക്കൂറിൽ 204.5 മില്ലി മീറ്ററിൽ കൂടുതൽ മഴ പെയ്യും. മണ്ണിടിച്ചിൽ സാദ്ധ്യത കൂടുതലായതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം.
ഓറഞ്ച് അലർട്ട്
കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, മലപ്പുറം, വയനാട്, കാസർകോട്
യെല്ലോ അലർട്ട്
തിരുവനന്തപുരം, പാലക്കാട്
1077
അടിയന്തിര ഘടങ്ങളിൽ ദുരന്ത നിവാരണ അതോറിട്ടിയുടെ 1077 എന്ന ടോൾ ഫ്രീ നമ്പരിലും ഫയർഫോഴ്സിന്റെ 101 എന്ന നമ്പരിലും ബന്ധപ്പെടണം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |