കൊട്ടിയൂർ: ആചാര്യന്മാരും സ്ഥാനികരും അക്കരെ കൊട്ടിയൂരിലെത്തി ചോതി വിളക്ക് തെളിച്ച് നാളം തുറന്ന് സ്വയംഭൂവായി വാഴും പെരുമാൾക്ക് നെയ്യാട്ടം നടത്തിയതോടെ ഒരു മാസക്കാലത്തോളം നീണ്ടുനിൽക്കുന്ന വൈശാഖ മഹോത്സവത്തിന് തുടക്കമായി.വയനാട്ടിലെ മുതിരേരി കാവിൽ നിന്നും മൂഴിയോട്ടില്ലത്തെ സരേഷ് നമ്പൂതിരി എഴുന്നള്ളിച്ചെത്തിച്ച വാൾ ഇക്കരെക്ഷേത്ര സന്നിധിയിൽ
ഇന്നലെ സന്ധ്യയോടെ എത്തിച്ചേർന്നു.
നിരവധി ഭക്തജനങ്ങൾ വാളെഴുന്നള്ളത്ത് ദർശിച്ചു. വിവിധ മഠങ്ങളിൽ നിന്നെത്തിയ നെയ്യമൃത് വ്രതക്കാർ ഇക്കരെ സന്നിധിയിൽ സന്നിഹിതരായിരുന്നു.വാൾ ശ്രീകോവിലിൽ പ്രവേശിച്ചതോടെ നെയ്യാട്ടത്തിനുള്ള ഒരുക്കങ്ങൾക്ക് തുടക്കമായി. ചാതിയൂർ മഠത്തിൽ നിന്നും എഴുന്നള്ളിച്ചുകൊണ്ടുവന്ന ഓടയും തീയുമായി സ്ഥാനികർ രാത്രിയോടെ അക്കരെ പ്രവേശിച്ച് മൺ താലങ്ങളിൽ ചോതി വിളക്ക് തെളിച്ചു. തുടർന്ന് മണിത്തറയിൽ പ്രവേശിച്ച ബ്രാഹ്മണസ്ഥാനികർ സ്വയംഭൂവിഗ്രഹത്തെ ആവരണം ചെയ്തിട്ടുള്ള അഷ്ടബന്ധം നീക്കി നാളം തുറന്ന് രാശി വിളിച്ചതോടെ പാത്തി വെച്ച് നെയ്യാട്ടം തുടങ്ങി. പടിഞ്ഞിറ്റ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ
ഉഷകാമ്പ്രം നമ്പൂതിരിയാണ് നെയ്യഭിഷേകം നടത്തിയത്.
ഇന്നു രാത്രി മണത്തണ കരിമ്പനക്കൽ ഗോപുരത്തിൽ നിന്ന് ഭണ്ഡാരമെഴുന്നള്ളത്ത് പുറപ്പെടും.ഗോപുരത്തിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണ കുംഭങ്ങളും രജത കുംഭങ്ങളും കലശ പാത്രങ്ങളും തിരുവാഭരണങ്ങൾ അടങ്ങിയ ഭണ്ഡാരങ്ങളുമാണ് എഴുന്നള്ളിക്കുന്നത്.
സപ്തമാതൃപുരമെന്ന ചപ്പാരത്തെ ഭഗവതിയുടെ വാളുകളും കൊട്ടിയൂരിലേക്ക് എഴുന്നള്ളിക്കും. സമുദായിയുടെ അദ്ധ്യക്ഷതയിലാണ് ഭണ്ഡാരമെഴുന്നള്ളത്ത് നടത്തുക. കുടിപതി സ്ഥാനികരാണ് ഭണ്ഡാരങ്ങൾ എഴുന്നള്ളിക്കുന്നത്. * വാളശ്ശന്മാരിലെ കാരണവരാണ് ഭണ്ഡാര അറയിൽ നിന്ന് വസ്തുക്കൾ എടുത്ത് കണക്കപ്പിളളയെ ഏല്പിക്കുക.കണക്കപ്പിള്ള ഭണ്ഡാരങ്ങൾ കുടിപതി കാരണവർക്ക് കൈമാറും. ഭണ്ഡാരങ്ങൾ കാവുകളാക്കിയാണ് കൊട്ടിയൂരിലേക്ക് പുറപ്പെടുന്നത്.ഏറ്റവും മുൻപിൽ സ്വർണപ്പാത്രങ്ങൾ, തുടർന്ന് തിരുവാഭരണച്ചെപ്പ്, വെള്ളി വിളക്ക്, ചപ്പാരം ഭഗവതിയുടെ വാളുകൾ പിന്നിലായി വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ അടിയന്തര യോഗം എന്നതാണ് എഴുന്നള്ളത്തിന്റെ ക്രമം.
മണത്തണയിൽ നിന്നും രാത്രിയിൽ പുറപ്പെടുന്ന ഭണ്ഡാരം എഴുന്നള്ളത്ത് അർദ്ധരാത്രിയോടെ ഇക്കരെ കൊട്ടിയൂരിൽ എത്തിച്ചേരും. തുടർന്ന് മുതിരേരി വാളിനോടും ചപ്പാരത്തിലെ വാളുകളോടുമൊപ്പം പടിഞ്ഞിറ്റ നമ്പൂതിരിയും പാലോന്നം നമ്പൂതിരിയും ദേവീദേവന്മാരുടെ വിഗ്രഹങ്ങളും എഴുന്നള്ളിച്ച് അടിയന്തിരയോഗത്തോടൊപ്പം അക്കരെ കൊട്ടിയൂരിലെത്തുന്നതോടെ ഉത്സവത്തിന്റെ ഭാഗമായുള്ള പൂജാദികർമ്മങ്ങൾക്ക് തുടക്കമാകും. പന്തീരടിക്കാമ്പ്രം നമ്പൂതിരി നടത്തുന്ന ആയിരം കുടം അഭിഷേകത്തോടെയാണ് തുടക്കം.തുടർന്ന് കലശത്തോടു കൂടിയുളള പൂജ ആരംഭിക്കും. ശീവേലിയും ശ്രീഭൂതബലിയും ഉണ്ടാകും. ഭണ്ഡാരം എഴുന്നള്ളത്ത് അക്കരെ പ്രവേശിക്കുന്നതു മുതൽ സ്ത്രീകൾ ഉൾപ്പെടെയുള്ള ഭക്തജനങ്ങൾക്ക് ദർശനം നടത്താം.
ഉത്സവകാലത്തെ ഭക്തജനത്തിരക്ക് പരിഗണിച്ച് വിപുലമായ സൗകര്യങ്ങളാണ് ദേവസ്വം അധികൃതർ കൊട്ടിയൂരിൽ ഒരുക്കിയിട്ടുള്ളത്. ഇപ്പോൾ കൊട്ടിയൂർ റൂട്ടിൽ ഓടുന്ന ബസുകൾക്ക് പുറമെ കെ.എസ്.ആർ.ടി.സി പ്രത്യേക സർവ്വീസുകൾ ആരംഭിച്ചിട്ടുണ്ട്. തലശ്ശേരി, കണ്ണൂർ, കോഴിക്കോട്, മാനന്തവാടി എന്നിവിടങ്ങളിലേക്ക് കൂടുതൽ സർവ്വീസുകൾ ഉണ്ടായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |