കോഴിക്കോട്: കെ.വി.തോമസ് പോയത് പാർട്ടി പ്രവർത്തകർക്കിടയിൽ ആവേശം കൂട്ടിയിട്ടേയുള്ളൂവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തോമസ് മാഷ് പോയത് പാർട്ടിക്കൊരിക്കലും തലവേദനയല്ല. മുഖ്യമന്ത്രി തൃക്കാക്കരയിൽ ക്യാമ്പ് ചെയ്ത് തിരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നത് യു.ഡി.എഫ് വിജയത്തെ ബാധിക്കില്ല. സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായുള്ള വിധിയെഴുത്ത് കൂടിയാവും തിരഞ്ഞെടുപ്പ്. കേരളത്തിലെ കോൺഗ്രസ് ഒറ്റക്കെട്ടായാണ് മുന്നോട്ടുപോകുന്നത്. തന്നെ ആരും അവഗണിക്കുന്നില്ല. പി.ടിയോടുള്ള ജനങ്ങളുടെ മതിപ്പ് തൃക്കാക്കര മണ്ഡലത്തിൽ കാണും. സൗഭാഗ്യമെന്ന മുഖ്യമന്ത്രിയുടെ കമന്റ് തരംതാണതായിപ്പോയെന്നും അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
ചിന്തൻ ശിബിരം ഇന്ത്യയിലെ കോൺഗ്രസിന്റെ തിരിച്ചുവരവിന് കാരണമാകും. 2024ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തിരിച്ചുവരും. കോൺഗ്രസിന്റെ സംഘടനാസംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആറ് സമിതികളാണ് രൂപീകരിച്ചിട്ടുള്ളത്. ആറുമാസം കൊണ്ട് സംഘടനയിൽ മാറ്റം കൊണ്ടുവരും. ഓരോ സമിതികളിലും 50 വയസിന് താഴെയുള്ളവർക്ക് 50 ശതമാനം പ്രാതിനിധ്യം നൽകും. ഇന്ത്യയെ ഒന്നിപ്പിക്കുക എന്ന മുദ്രാവാക്യം ഉയർത്തി കാശ്മീർ മുതൽ കന്യാകുമാരിവരെ പദയാത്ര സംഘടിപ്പിക്കും. ചിന്തൻശിബിരം കേരളത്തിലെ കോൺഗ്രസിനും ഉണർവ് നൽകുമെന്നും ചെന്നിത്തല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |