പത്തനംതിട്ട : ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും ആരോഗ്യമന്ത്രി വീണാജോർജും തമ്മിലുള്ള പോര് പാർട്ടികൾ ഏറ്റെടുത്തു.
മന്ത്രിക്കെതിരെ പരസ്യവിമർശനം നടത്തിയ ചിറ്റയത്തിനെതിരെ ആഞ്ഞടിച്ച സി.പി.എം ജില്ലാസെക്രട്ടറി കെ.പി.ഉദയഭാനുവിന് സി.പി.എെ ജില്ലാസെക്രട്ടറി അതേനാണയത്തിൽ മറുപടി നൽകി. എന്റെ കേരളം പരിപാടിയിലേക്ക് വിളിക്കാതിരുന്ന വീണാജോർജ് പരാജയമാണെന്ന് ആരോപിച്ച ചിറ്റയത്തെ, മകളുടെ കല്യാണം വിളിച്ചില്ല എന്ന് അച്ഛൻ പരാതി പറയുന്നപോലെയെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു പരിഹസിച്ചിരുന്നു. 'അച്ഛനെ കാഴ്ചക്കാരനാക്കി മകളുടെ കല്യാണം കരക്കാർ നടത്തുന്നത് ശരിയല്ല' എന്നു പറഞ്ഞ് സി.പി.എെ ജില്ലാസെക്രട്ടറി എ.പി.ജയൻ തിരിച്ചടിച്ചു. വിഷയം എൽ.ഡി.എഫ് ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കാബിനറ്റ് റാങ്കുള്ള രണ്ടുപേർ തമ്മിലുള്ള ഭിന്നതയിൽ സി.പി.എം വീണയെ പിന്തുണച്ചതോടെയാണ് സി.പി.എെ ചിറ്റയത്തിന് സംരക്ഷണം തീർത്തത്. ചിറ്റയത്തിനെതിരെ വീണാജോർജ് എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജന് പരാതി നൽകിയതിന് പിന്നാലെ വീണയ്ക്കെതിരെ ചിറ്റയം കൺവീനർക്കും സി.പി.എെ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രനും പരാതി നൽകി. ചിറ്റയത്തിനെതിരെ പ്രതികരിക്കാതെ വീണാജോർജ് എൽ.ഡി.എഫിന് പരാതി നൽകുകയായിരുന്നു.
വാക്പോര് :
'' മകളുടെ കല്യാണം വിളിച്ചില്ലെന്ന് അച്ഛൻ പരാതിപ്പെടുന്നപോലെയാണ് എന്റെ കേരളം പരിപാടി നടത്തിപ്പിനെപ്പറ്റി ചിറ്റയത്തിന്റെ ആക്ഷേപം.
--കെ.പി.ഉദയഭാനു, സി.പി.എം ജില്ലാ സെക്രട്ടറി.
'' അച്ഛനെ കാഴ്ചക്കാരനാക്കി മകളുടെ കല്യാണം കരക്കാർ നടത്തുന്നത് ശരിയല്ല.
--എ.പി.ജയൻ, സി.പി.എെ ജില്ലാ സെക്രട്ടറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |