ഉദയ്‌പൂർ: രാജ്യത്ത് ബി.ജെ.പിയുടെ വെറുപ്പിന്റെ രാഷ്‌ട്രീയം പ്രതിരോധിക്കാൻ കോൺഗ്രസിന് മാത്രമെ കഴിയൂ എന്നും പാർട്ടിയുടെ നഷ്‌ടപ്രതാപം വീണ്ടെടുക്കാൻ നേതാക്കൾ ജനങ്ങളുമായുള്ള ബന്ധം പുനഃസ്ഥാപിക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഒരു കുടുംബത്തിൽ നിന്ന് ഒന്നിലധികം പേർ പാർട്ടിയിൽ വരുന്നതിന് നിയന്ത്രണം വേണമെന്നും നവ്സങ്കൽപ് ചിന്തൻ ശിബിരിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കവെ രാഹുൽ പറഞ്ഞു.
രാജ്യത്ത് അഭിപ്രായ പ്രകടനത്തിനും ചർച്ചകൾക്കും അവസരം നൽകുന്ന ഏക പാർട്ടി കോൺഗ്രസാണ്. ബി.ജെ.പിയിൽ അതു നടക്കില്ല. അവർ പാർലമെന്റിൽ സംസാരിക്കുമ്പോൾ പോലും മൈക്ക് ഒഫ് ചെയ്യുന്നവരാണ്. രാഷ്‌ട്രീയക്കാരെ നിശബ്ദരാക്കാനാണ് പെഗസസ് ഉപയോഗിച്ചത്. രാജ്യത്ത് ജനങ്ങൾ പരസ്പരം സംസാരിക്കാത്തത് അപകടകരമാണ്. ബി.ജെ.പിയുടെ വിഷപ്രചരണവും ഹിംസയും പ്രതിരോധിക്കാൻ പ്രാദേശിക പാർട്ടികൾക്ക് കഴിയില്ല. അവർക്ക് പ്രത്യയശാസ്ത്രപരമായ ശക്തിയില്ല. അതിന് ദേശീയ പാർട്ടിയായ കോൺഗ്രസ് തന്നെ വേണം. കോൺഗ്രസ് എല്ലാവരുടെയും പാർട്ടിയാണ്. ആരുടെയും വഴി അടയ്‌ക്കില്ല.
ജനങ്ങളുമായുള്ള ബന്ധം തകർന്നതാണ് പാർട്ടിക്ക് വിനയായതെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. അവർക്ക് കോൺഗ്രസിലാണ് പ്രതീക്ഷ. അതിനാലാണ് ഒക്‌ടോബർ മുതൽ പദയാത്ര നടത്താൻ തീരുമാനിച്ചത്. പദവികൾക്ക് അതീതമായി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കണം. അതിനൊപ്പം പരിഷ്‌കാരങ്ങളും വരണം. താഴെ തട്ടു മുതൽ ഊർജ്ജസ്വലരായ ചെറുപ്പക്കാർ വരണം. ഒപ്പം അനുഭവസമ്പത്തുള്ള മുതിർന്നവരുമുണ്ടാകണം. ഒരേ പദവിയിൽ വർഷങ്ങളോളം തുടരുന്നത് അവസാനിപ്പിക്കണം. ഒരേ കുടുംബാംഗങ്ങൾ പാർട്ടിയിൽ വരുന്നതിനോട് എതിർപ്പില്ല. എന്നാൽ അഞ്ചും ആറും പേർ വരുന്നത് നന്നാകില്ല.
ഒരു രൂപയുടെ അഴിമതിയുമില്ല
തന്റെ ജീവിതം പാർട്ടിക്കായി നീക്കിവച്ചതാണെന്നും തനിക്കെതിരെ ഒരഴിമതിയും ആർക്കും ആരോപിക്കാൻ കഴിയില്ലെന്നും രാഹുൽ ചൂണ്ടിക്കാട്ടി. തനിക്ക് ആരെയും പേടിയില്ല. കാരണം ഒരു രൂപയുടെ പോലും അഴിമതി കാണിച്ചിട്ടില്ല. ഭാരതാംബയിൽ നിന്ന് ഒരു പൈസപോലും എടുത്തിട്ടില്ല. സത്യം പറയാൻ ഒരു ധൈര്യക്കുറവുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |