ആം ആദ്മി ട്വന്റി 20 ജനക്ഷേമ സഖ്യം
കൊച്ചി: കേരള രാഷ്‌ട്രീയത്തിൽ നാലാം മുന്നണി പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കേജ്‌രിവാൾ പ്രവേശിച്ചു. ആം ആദ്മി പാർട്ടിയും ട്വന്റി 20യും ചേർന്ന ജനക്ഷേമ സഖ്യം (പീപ്പിൾസ് വെൽഫെയർ അലയൻസ്) ലക്ഷ്യമിടുന്നത് കേരള ഭരണം. ഡൽഹിയിലും പഞ്ചാബിലും ഭരണം പിടിച്ചു. ഇനി കേരളമാണ് ലക്ഷ്യമെന്നും കേജ്‌രിവാൾ പറഞ്ഞു. കിഴക്കമ്പലത്ത് ട്വന്റി 20യും ആം ആദ്മിയും സംഘടിപ്പിച്ച ജനസംഗമത്തിലാണ് പ്രഖ്യാപനം.
അഴിമതി തുടച്ചുനീക്കിയാണ് ആം ആദ്മി ഡൽഹിയിൽ അധികാരം നേടിയത്. അതേ മാതൃകയിൽ പുതിയ മുന്നണിക്കൊപ്പം കേരളത്തിലെ ജനങ്ങളും അണിനിരക്കും. സഖ്യം കേരളത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. മൂന്നര കോടി മലയാളികളുടെ സഖ്യമാണിത്.
സാബു ജേക്കബിന്റെ നേതൃത്വത്തിൽ സമാനതകളില്ലാത്ത കുതിപ്പാണ് ട്വന്റി 20 നടത്തിയത്. പുതിയ സഖ്യത്തിലും ഇതാവർത്തിക്കും. പത്തു വർഷം മുമ്പ് കേജ്‌രിവാളിനെ ആർക്കും അറിയില്ലായിരുന്നു. ഒരുവർഷം കൊണ്ടാണ് ആം ആദ്മി ഡൽഹിയിൽ സർക്കാർ രൂപീകരിച്ചത്. ദൈവത്തിന്റെ ആ മായാജാലം കേരളത്തിലും സാദ്ധ്യമാകും. ആം ആദ്മിയും ട്വന്റി 20യും ഒന്നിച്ചുനിന്ന് സാദ്ധ്യമാക്കും. കേരളത്തിലെ ബദലിനെ നയിക്കാൻ സാബു ജേക്കബിന് കഴിയും.
അഴിമതി ഇല്ലാതാക്കിയതോടെ സൗജന്യ വിദ്യാഭ്യാസവും ചികിത്സയും വൈദ്യുതിയും വെള്ളവും നൽകാൻ ഡൽഹി സർക്കാരിന് കഴിഞ്ഞു. ഡൽഹിക്ക് കഴിഞ്ഞത് കേരളത്തിലും പറ്റും. മികച്ച വിദ്യാഭ്യാസം ഉറപ്പാക്കാനും തൊഴിലില്ലായ്‌മ പരിഹരിക്കാനും രാഷ്ട്രീയ പാർട്ടികൾക്ക് താല്പര്യമില്ല. അവർക്ക് കൊടിപിടിക്കാനും ഗുണ്ടായിസത്തിനുമാണ് ചെറുപ്പക്കാരെ വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
സമ്മേളനത്തിൽ ട്വന്റി 20 പാർട്ടി പ്രസിഡന്റ് സാബു ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ആം ആദ്മി സംസ്ഥാന കോ ഓർഡിനേറ്റർ പി.സി. സിറിയക്, കേരളത്തിന്റെ ചുമതലയുള്ള ദേശീയ കോ ഓർഡിനേറ്റർ എൻ. രാജ, ട്വന്റി 20 ബോർഡ് അംഗം അനിത എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |