തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്തറ്റിക് സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന സീനിയർ അത്‌ലറ്റിക് മീറ്റിൽ 193 പോയിന്റോടെ പാലക്കാടിന് കിരീടം. ഒമ്പത് സ്വർണവും എട്ട് വെള്ളിയും 7 വെങ്കലവുമാണ് പാലക്കാടിന്റെ സമ്പാദ്യം. എട്ട് സ്വർണവും 12 വെള്ളിയും 8 വെങ്കലവുമായി എറണാകുളം ജില്ല 169 പോയിന്റോടെ രണ്ടാമതെത്തി. രണ്ട് സ്വർണവും ആറ് വെള്ളിയും 10 വെങ്കലവുമടക്കം 112 പോയിന്റ് നേടിയ കോട്ടയം ജില്ല മൂന്നാം സ്ഥാനത്തെത്തി.
സമാപന ദിവസമായ ഇന്നലെ രണ്ട് പുതിയ മീറ്റ് റെക്കാഡുകളടക്കം ആറ് റെക്കാഡുകളാണ് മീറ്റിൽ പിറന്നത്. പുരുഷവിഭാഗം ട്രിപ്പിൾ ജമ്പിൽ ഇടുക്കിയുടെ എ.ബി. അരുൺ 16.17 മീറ്റർ ചാടി പുതിയ റെക്കാഡ് കുറിച്ചു. 2019ൽ എറണാകുളത്തിന്റെ എൽദോസ് പോൾ കുറിച്ച 16.09 മീറ്ററാണ് അരുൺ തകർത്തത്. 4x400 മിക്സഡ് റിലേയിൽ പാലക്കാടിന്റെ താരങ്ങൾ 3 മിനിറ്റ് 38.42 സെക്കൻഡിൽ ഫിനിഷ് ചെയ്ത് റെക്കാഡ് തിരുത്തി. ആർ.ലൈജു, സി.ജിതേഷ്, സ്റ്റെഫി സാറ കോശി, കെ.എ അനാമിക എന്നിവരാണ് നേട്ടം കൊയ്തത്. 46.75 സെക്കൻഡോടെ രണ്ടാമതെത്തിയ കോട്ടയം ജില്ല അവരുടെ തന്നെ പഴയ മീറ്റ് റെക്കാഡ് മറികടന്ന് ബെസ്റ്റ് മീറ്റ് റെക്കാഡിനർഹരായി. പി.ഉണ്ണികൃഷ്ണൻ, ജെറിൻ ജോണി, വിസ്മയ സന്തോഷ്, ഇമിലി എന്നിവരാണ് കോട്ടയത്തിനായി മത്സരിച്ചത്.
46 സ്വർണ മെഡലുകളാണ് ഇത്തവണ മീറ്റിൽ പിറന്നത്.
സ്വർണം നേടിയവർ(പുരുഷ വിഭാഗം)
ഹൈ ജമ്പിൽ തിരുവനന്തപുരത്തിന്റെ മനു ഫ്രാൻസിസ്, 20 കിലോമീറ്റർ റേസ് വാക്കിൽ കോഴിക്കോടിന്റെ ബിലിൻ ജോർജ് ആന്റോ, 5000 മീറ്ററിൽ എറണാകുളത്തിന്റെ ആനന്ദ് കൃഷ്ണ, ഷോട്ട്‌പുട്ടിൽ ആലപ്പുഴയുടെ എസ്.ദേവ നാരായണൻ, 200 മീറ്ററിൽ പാലക്കാടിന്റെ എം. അനീഷ് , 800 മീറ്ററിൽ കണ്ണൂരിന്റെ തോംസൺ പൗലോസ്, 400 മീറ്റർ ഹർഡിൽസിൽ എറണാകുളത്തിന്റെ കെ. അർജുൻ, ഡെക്കാതലോണിൽ തിരുവനന്തപുരത്തിന്റെ ഗോകുൽ
എന്നിവരാണ് സ്വർണം നേടിയത്.
സ്വർണം നേടിയവർ( വനിതാവിഭാഗം )
800 മീറ്ററിൽ തിരുവനന്തപുരത്തിന്റെ പ്രിസ്‌കില ഡാനിയൽ, 5000 മീറ്ററിൽ പാലക്കാടിന്റെ റീബ ആൻ ജോർജ്, 400 മീറ്റർ ഹർഡിൽസിൽ പാലക്കാടിന്റെ ആർ. അനു, 20,000 മീറ്റർ റേസ് വാക്കിൽ എറണാകുളത്തിന്റെ അക്ഷയ, ട്രിപ്പിൾ ജമ്പിൽ എൻ.വി. ഷീന, ഷോട്ട് പൂട്ടിൽ കൊല്ലത്തിന്റെ മേഘ മറിയം മാത്യു, ജാവലിൻ ത്രോയിൽ മലപ്പുറത്തിന്റെ ശ്രീ രഞ്ജിനി, ഹെപ്‌ടാതലോണിൽ കോട്ടയത്തിന്റെ മറിയ തോമസ് എന്നിവരാണ് സുവർണ നേട്ടക്കാർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |