അകാലത്തിൽ പൊലിഞ്ഞ ആസ്ട്രേലിയൻ ആൾറൗണ്ടർ ആൻഡ്രൂ സൈമണ്ട്സിനെക്കുറിച്ച്
ആസ്ട്രേലിയൻ ക്രിക്കറ്റിന് ഇത് സങ്കടങ്ങളുടെ വർഷമാണ്.ആദ്യം റോഡ് മാർഷ്. പിറ്റേന്ന് തീർത്തും അപ്രതീക്ഷിതമായി ഷേൻ വാണിന്റെ പോക്ക്, ഇപ്പോഴിതാ ആൻഡ്രൂ സൈമണ്ട്സും.
ലോകം കണ്ട ഏറ്റവും മികച്ച ആൾറൗണ്ടർ എന്ന് ധൈര്യപൂർവം വിശേഷിപ്പിക്കാവുന്ന കളിക്കാരനായിരുന്നു സൈമണ്ട്സ്. ബാറ്റിംഗിലും ബൗളിംഗിലും മാത്രമല്ല ഫീൽഡിംഗിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചാണ് സൈമണ്ട്സ് ഈ വിശേഷണത്തിന് അർഹനായത്. കപിൽ ദേവ്, ഇമ്രാൻ ഖാൻ, ജാക് കാലിസ്, ക്രിസ് ക്രെയിൻസ് തുടങ്ങിയ ഇതിഹാസ ഓൾറൗണ്ടർമാരിൽ സൈമണ്ട്സിനെവേറിട്ടുനിറുത്തുന്നത് ഫീൽഡിംഗ് മികവാണ്. ഡൈവിങ് ക്യാച്ചുകളും മിന്നൽ വേഗത്തിലുള്ള റണ്ണൗട്ടുകളും തടഞ്ഞിട്ട ബൗണ്ടറികളും സൈമണ്ട്സിനെ വിഖ്യാതനാക്കി. പാകിസ്ഥാനെതിരെ അരങ്ങേറ്റം 1998-ൽ പാകിസ്ഥാനെതിരേ ഏകദിന അരങ്ങേറ്റംകുറിച്ച സൈമണ്ട്‌സ് ഏകദിനങ്ങളിലാണ് കൂടുതൽ തിളങ്ങിയത്. 2003, 2007 വർഷങ്ങളിൽ ലോകകപ്പ് നേടിയ ഓസ്‌ട്രേലിയൻ ടീമിലെ പ്രധാനിയായിരുന്നു. റിക്കി പോണ്ടിംഗ് ഉൾപ്പടെ മികച്ച ഒരുപിടി താരങ്ങളുണ്ടായിരുന്ന ഓസീസിന്റെ സുവർണ്ണ കാലഘട്ടത്തിലും ടീമിലെ അവിഭാജ്യ ഘടകമായി നിൽക്കാൻ സൈമണ്ട്‌സിനായി. വലിയ ഷോട്ടുകൾക്ക് മടിയില്ലാത്ത വലംകയ്യൻ ബാറ്ററായിരുന്ന സൈമണ്ട്‌സ്. ആക്രമിച്ച് കളിച്ച് എതിരാളികളുടെ ആത്മവിശ്വാസം തച്ചുടയ്ക്കുന്ന ശൈലിയായിരുന്നു. കളിയുടെ നിയന്ത്രണം ഒറ്റയ്ക്ക് ഏറ്റെടുത്ത് നിരവധി മത്സരങ്ങളിൽ ടീമിനെ വിജയത്തിലെത്തിക്കാനും കഴിഞ്ഞു. ഓഫ് ബ്രേക്ക് ബൗളറായ സൈമണ്ട്സ് നിരവധി മത്സരങ്ങളിൽ നിർണായക ഘട്ടങ്ങളിൽ വിക്കറ്റ് വീഴ്ത്തിയും ഗെയിം ചേഞ്ചറായി. ഏകദിനത്തിൽ ഏറ്റവും കൂടുതൽ റണ്ണൗട്ടുകളിൽ പങ്കാളിയാകുന്ന അഞ്ചാമത്തെ ഫീൽഡർ എന്ന നേട്ടവും സ്വന്തമാക്കി.
മങ്കിഗേറ്റിലെ നായകൻ
2007-ൽ ഇന്ത്യ-ഓസ്‌ട്രേലിയ സിഡ്‌നി ടെസ്റ്റിൽ ഇന്ത്യന്‍ താരം ഹർഭജൻ സിംഗും സൈമണ്ട്‌സും തമ്മിലുണ്ടായ മങ്കിഗേറ്റ് വിവാദം ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കിയിരുന്നു. ഹർഭജൻ തന്നെ കുരങ്ങനെന്ന് വിളിച്ച് ആക്ഷേപിച്ചു എന്നായിരുന്നു സൈമണ്ട്‌സിന്റെ ആരോപണം. മൂന്ന് വർഷത്തിന് ശേഷം ഇന്ത്യൻന്‍ പ്രീമിയർ ലീഗിൽ മുംബയ് ഇന്ത്യൻസിനായി ഇരുവരും ഒന്നിച്ച് കളിച്ചു. ആ സമയത്ത് ഹർഭജൻ തന്നോട് മാപ്പുപറഞ്ഞെന്ന് സൈമണ്ട്‌സ് വെളിപ്പെടുത്തിയിരുന്നു. മദ്യപാനശീലവും
കരുണയുള്ള മനസ്
ഇംഗ്ലണ്ടിൽ ജനിച്ച് ഇംഗ്ലീഷുകാരായ ദമ്പതിമാർ ദത്തെടുത്ത് അവർ ഓസ്ട്രേലിയയിലേക്ക് കുടിയേറിയപ്പോഴാണ് സൈമണ്ട്സ് ആസ്ട്രേലിയക്കാരനായത്. ഒരു പക്ഷേ ഇംഗ്ലീഷ് ക്രിക്കറ്റിന് ലഭിക്കേണ്ടിയിരുന്ന താരം അങ്ങനെയാണ് ഓസീസിന്റെ ഭാഗമായത്. ബാസ്‌കറ്റ് ബാൾ താരം ലെറോയ് ലോഗിന്‍സുമായുള്ള രൂപ സാദൃശ്യമാണ് റോയി എന്ന വിളിപ്പേര് ലഭിക്കാൻ കാരണമായത്. ബ്ളഡ് കാൻസർ ബാധിച്ച കുട്ടികളുടെ ചികിത്സയ്ക്കായി ധനശേഖരണാർഥം തല വടിച്ച് മുടി ദാനം ചെയ്ത ആളാണ് സൈമണ്ട്സ്. ബിഗ് ബോസ് റിയാലിറ്റി ഷോയിലും 2011 ൽ പട്യാല ഹൗസ് എന്ന ബോളിവുഡ് ചിത്രത്തിലും പ്രത്യക്ഷപ്പെട്ടു.
ഓസീസിന് നഷ്ട വർഷം
ഓസ്‌ട്രേലിയൻ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഈ വർഷം വലിയ നഷ്ടങ്ങളുടെതാണ്. ഓസീസ് ഇതിഹാസങ്ങളായ റോഡ് മാർഷിന്റെയും ഷെയിൻ വോണിന്റെയും മരണത്തിന് തൊട്ടുപിന്നാലെ നഷ്ടങ്ങളുടെ പട്ടികയിലേക്കാണ് സൈമണ്ട്‌സിന്റെ പേരും ചേർക്കപ്പെട്ടത്. ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസമായിരുന്ന റോഡ് മാർഷിന്റെ മരണം കഴിഞ്ഞ മാർച്ച് മൂന്നിനായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ അദ്ദേഹം അഡ്ലെയ്ഡിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണപ്പെട്ടത്. ഇതിനുതൊട്ടുപിന്നാലെയായിരുന്നു മാർച്ച് നാലിന് വാണിന്റെ വിയോഗം. തായ്‌ലൻഡിലെ വേനൽക്കാല വസതിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു വാണിന്റെ അന്ത്യം.
മാച്ച് ഹിസ്റ്ററി
ഓസ്ട്രേലിയൻ കുപ്പായത്തിൽ സൈമണ്ട്സ് 26 ടെസ്റ്റുകളും 198 ഏകദിനവും 14 ട്വന്റി-20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.
ടെസ്റ്റിൽ രണ്ട് സെഞ്ച്വറികൾ ഉൾപ്പെടെ 1462 റൺസും 24 വിക്കറ്റും നേടി.
ഏകദിനത്തിൽ ആറ് സെഞ്ച്വറികളും 33 അർദ്ധസെഞ്ച്വറികളും ഉൾപ്പടെ 5088 റൺസും 133 വിക്കറ്റുമാണ് സമ്പാദ്യം. ഒരുതവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി.
ട്വന്റി-20യിൽ 337 റൺസും എട്ടു വിക്കറ്റുകളും കരസ്ഥമാക്കി.
2009-ൽ പാകിസ്ഥാനെതിരെയായിരുന്നു സൈമണ്ട്‌സിന്റെ അവസാന മത്സരം .
ഐപിഎല്ലിൽ ഡെക്കാൻ ചാർജേഴ്‌സ്, മുംബയ് ഇന്ത്യൻസ് എന്നീ ടീമുകൾക്കായും സൈമണ്ട്‌സ് കളത്തിലിറങ്ങിയിരുന്നു.
2008 ൽ ഐ.പി.എല്ലിന്റെ ആദ്യ സീസണിൽ ലേലത്തിൽ ഏറ്റവും വിലയിട്ട താരവും സൈമണ്ട്സായിരുന്നു.
2009 ഐ.പി.എൽ സീസണിൽ ചാമ്പ്യന്മാരായ ഡെക്കാൻ ചാർജേഴ്സ് ടീമിലുണ്ടായിരുന്നു.
2012ലാണ് ക്രിക്കറ്റിൽനിന്ന് വിരമിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |