ബോണക്കാട് എസ്റ്റേറ്റിലെ തൊഴിലാളികളെ മാറ്റിപ്പാർപ്പിച്ചു
വിതുര: മലയോര മേഖലയിൽ പെയ്‌ത ശക്തമായ മഴയിൽ വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങൾ മുഴുവൻ വെള്ളത്തിലായി. പ്രദേശങ്ങളിലെ വാഴ, പച്ചക്കറി, മരച്ചീനി കൃഷികൾ വ്യാപകമായി നശിച്ചു. നിരവധി വീടുകളുടെ മേൽക്കൂരകളും തകർന്നു.
തിരുവനന്തപുരം - പൊന്മുടി സംസ്ഥാനപാതയിലെ മിക്ക ജംഗ്ഷനുകളും വെള്ളക്കെട്ടിലാണ്. മരങ്ങൾ കടപുഴകി വൈദ്യുതിലൈനുകൾ തകർന്നു.
തൊഴിലാളികളെ മാറ്റിപ്പാർപ്പിച്ചു
ഉരുൾപൊട്ടൽ സാദ്ധ്യത നിലനിൽക്കുന്നതിനാൽ ബോണക്കാട് എസ്റ്റേറ്റിലെ തൊഴിലാളികളെ വിതുര മരുതാമല ഗവൺമെന്റ് ട്രൈബൽ സ്‌കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കനത്തമഴയെ തുടർന്ന് എസ്റ്റേറ്റിലെ ലായങ്ങൾ മുഴുവൻ ചോർന്നൊലിക്കുകയാണ്. ശനിയാഴ്ച രാത്രി ഒന്നോടെയാണ് എസ്റ്റേറ്റിലെ 45 സ്ത്രികളെയും 32 പുരുഷന്മാരെയും 9 കുട്ടികളെയും മാറ്റിപ്പാർപ്പിച്ചത്. ബോണക്കാട്ട് ഇന്നലെയും ശക്തമായ മഴപെയ്‌തു. ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരെ ജി. സ്റ്റീഫൻ എം.എൽ.എ സന്ദർശിച്ചു.
മലവെള്ളപ്പാച്ചിൽ
പൊന്മുടി വനമേഖലയിൽ കനത്ത മഴപെയ്തതിനെ തുടർന്ന് കല്ലാറിലേക്ക് ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി. പൊന്നാംചുണ്ട്, ചെറ്റച്ചൽ പാലങ്ങൾ മണിക്കൂറുകളോളം വെള്ളത്തിൽ മുങ്ങിയതോടെ ഗതാഗത തടസമുണ്ടായി. പൊന്നാംചുണ്ട് പാലത്തിന് സമീപത്തായി ഒഴുകിയെത്തിയ ആഞ്ഞിലി മരം വിതുര പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജുഷാ ആനന്ദിന്റെ നേതൃത്വത്തിൽ വിതുര ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മണിക്കൂറോളം പണിപ്പെട്ടാണ് നീക്കം ചെയ്‌തത്.
പൊന്മുടി അടച്ചു
ഉരുൾപൊട്ടൽ സാദ്ധ്യത നിലനിൽക്കുന്നതിനാൽ പൊന്മുടി വിനോദസഞ്ചാരകേന്ദ്രം ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടാൻ വനംവകുപ്പ് തീരുമാനിച്ചു. കല്ലാർ, മങ്കയം ടൂറിസം കേന്ദ്രങ്ങളും ഇന്നലെ അടച്ചു, കനത്തമഴയെ തുടർന്ന് പൊന്മുടി റോഡിൽ നാലിടങ്ങളിൽ നേരിയതോതിൽ മണ്ണിടിച്ചിലുമുണ്ടായി. പേപ്പാറ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴപെയ്തതിനെ തുടർന്ന് ഡാമിലെ ജലനിരപ്പ് ഗണ്യമായി ഉയർന്നിട്ടുണ്ട്. മഴ ഇനിയും ശക്തിപ്രാപിച്ചാൽ ഷട്ടറുകൾ ഉയർത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |