മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്
പോത്തൻകോട്: നിയമങ്ങൾ പാലിക്കാതെ അശാസ്ത്രീയമായി 25 അടിയിലേറെ ഉയരത്തിൽ നിർമ്മിച്ച കൂറ്റൻ മതിൽ സമീപത്തെ ഇരുനില വീടിന് മീതെ തകർന്ന് വീണ് വീട് ഭാഗികമായി തകർന്നു. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. അപകടസമയത്ത് വീട്ടിൽ ഉറങ്ങിക്കിടന്ന ഗൃഹനാഥനും ഭാര്യയും മകളും അത്ഭുതകരമായി രക്ഷപ്പെട്ടു. പോത്തൻകോട് ജംഗ്‌ഷന് സമീപം 'സ്നേഹതീരം" വീട്ടിൽ റാഫിയുടെ വീടാണ് തകർന്നത്. വെള്ളിയാഴ്ച ഉദ്ഘാടനം നടന്ന പോത്തൻകോട്ടെ മൊണാർക്ക് എന്ന ആഡംബര ഹോട്ടലിന് പിറകു വശത്തെകൂറ്റൻ മതിലാണ് ഇടിഞ്ഞ് വീണത്. വീട്ടുകാർ ആർ.ഡി.ഒയ്‌ക്കും പോത്തൻകോട് പഞ്ചായത്തിലും പരാതി നൽകി.
അടുത്ത കാലത്ത് നിർമ്മിച്ച ഇരുനില വീടിന്റെ ഒരു വശത്തെ ചുമർ തകർന്നു. വീടിന്റെ ജനാലകളും ഇരുഭാഗത്തെയും സൺഷേഡുകളും തകർന്നുവീണു. വീടിന് മൊത്തത്തിൽ കുലുക്കം സംഭവിച്ചതായി വീട്ടുകാർ പറയുന്നു. മതിൽ നിർമ്മാണത്തിനെതിരെ തുടക്കം മുതൽ തന്നെ വീട്ടുകാർ പരാതിപ്പെട്ടിട്ടും ഹോട്ടൽ ഉടമ കേട്ടിരുന്നില്ലത്രെ. മതിൽ പൊളിഞ്ഞിരിക്കുന്നതും ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ല. ഹോട്ടലിന്റെ പിറകുവശത്ത് ഏറെ താഴ്ചയുള്ള ഭാഗം മുമ്പ് അഞ്ചടി പൊക്കത്തിൽ കരിങ്കൽ അടുക്കിയ നിലയിലായിരുന്നു. ഇതിന് മീതെ താബൂക്ക് കൊണ്ട് 20 അടിയോളം ഉയരത്തിൽ നാലര ഇഞ്ച് കനത്തിൽ കെട്ടിപ്പൊക്കിയ ശേഷം ഹോട്ടലിന്റെ ഭാഗം മണ്ണടിച്ചിട്ട് ഉയർത്തി. തുടർന്ന് ഈ ഭാഗത്ത് ഇന്റർലോക്ക് പാകി കസ്റ്റമേഴ്‌സിന്റെ പാർക്കിംഗ് ഏരിയയാക്കി. ഉദ്ഘാടനത്തിന്റെ അടുത്ത ദിവസം രാത്രി ഒട്ടനവധി വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്തിരുന്നു. അപകടസമയത്ത് ഇവിടെ പാർക്ക് ചെയ്തിരുന്ന രണ്ട് ആഡംബര കാറുകൾ ഇടിഞ്ഞ മതിലിനോപ്പം താഴേക്ക് പതിച്ചെങ്കിലും രാത്രി തന്നെ ക്രെയിൻ വരുത്തി ഇവ സംഭവ സ്ഥലത്ത് നിന്ന് മാറ്റി. ഏഴു മീറ്റർ ഉയരത്തിൽ സംരക്ഷണ ഭിത്തി നിർമ്മിക്കാൻ കുറഞ്ഞത് 60 സെ.മീറ്റർ വീതിയിൽ ബീം നിർമ്മിച്ച് ഒരോ മൂന്നുമീറ്ററിലും കോൺക്രീറ്റ് പില്ലർ നിർമ്മിച്ച് മതിയായ വീതിയിലും കനത്തിലും കോൺക്രീറ്റ് റീട്ടെയിനിംഗ് ഭിത്തി നിർമ്മിക്കണമെന്ന നിബന്ധന പാലിക്കാത്തതാണ് അപകടത്തിന് കാരണമെന്ന് സ്ഥലത്ത് പരിശോധന നടത്തിയ പഞ്ചായത്ത് ഉദ്യോഗസ്ഥർ പറഞ്ഞു.
കാപ്‌ഷൻ: കൂറ്റൻ മതിൽ വീണ് തകർന്ന് ഇരുനില വീട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |