വിഴിഞ്ഞം: പുളിങ്കുടി ആഴിമല ശിവക്ഷേത്രത്തിലെത്തിയ തീർത്ഥാടനസംഘത്തിലെ യുവാവ് ആൽബം തയ്യാറാക്കുന്നതിനായി മൊബൈലിൽ വീഡിയോ എടുക്കുന്നതിനിടെ കടലിൽ വീണു മരിച്ചു. കൊല്ലം പുനലൂർ ഇളമ്പൽ ആരംപുന്ന 'ജ്യോതിഷ് ഭവനി" ൽ സുകുമാരന്റെയും ഗീതയുടെയും മകൻ ജ്യോതിഷ് (25) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 3.45 ഓടെയായിരുന്നു അപകടം.
സ്ത്രീകളും കുട്ടികളുമടക്കം 21 അംഗ സംഘത്തോടൊപ്പം ക്ഷേത്രദർശനത്തിന് എത്തിയതായിരുന്നു ജ്യോതിഷ്. ഇതിനിടെ സുഹൃത്തുക്കളായ വിനീത്, അഭിലാഷ്, സുമേഷ്, ഉണ്ണി എന്നിവരോടൊപ്പം സമീപത്തെ പാറയിൽക്കയറി ആൽബം തയ്യാറാക്കുന്നതിനായി മൊബൈലിൽ വീഡിയോ ചിത്രീകരിച്ചു. അപ്രതീക്ഷിതമായി വന്ന വലിയ തിരയിൽപ്പെട്ട് ജ്യോതിഷ് കടലിലേയ്‌ക്കും മറ്റുള്ളവർ പാറയിലേക്കും വീണു. കുറച്ച് സമയം നീന്തിയെങ്കിലും ജ്യോതിഷ് തിരയിൽപ്പെട്ട് മുങ്ങിത്താഴ്ന്നു. വീഴ്‌ചയിൽ അഭിലാഷിന് കൈയ്യിൽ നിസാരപരിക്കേറ്റു.
വിവരമറിഞ്ഞ് വിഴിഞ്ഞം കോസ്റ്റൽ പൊലീസ് സ്ഥലത്തെത്തി തെരച്ചിൽ നടത്തി. ഒരു മണിക്കൂറോളം നീണ്ട തെരച്ചിലിനിടെ യുവാവ് വീണതിന് കുറച്ചകലെ നിന്ന് മൃതദേഹം കണ്ടെത്തി. കൊല്ലത്തെ സ്റ്റുഡിയോ ജീവനക്കാരനായിരുന്നു ജ്യോതിഷ്. സഹോദരി ജ്യോതിക. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |