വാഷിംഗ്‌ടൺ: മുലപ്പാൽ ആവശ്യമുണ്ടോ? ഒരു ഔൺസിന് ഒരുഡോളർ വില. അലിസ്സ ചിട്ടി എന്ന അമേരിക്കൻ യുവതിയാണ് മുലപ്പാൽ വില്പന ബിസിനസായി എടുത്തിരിക്കുന്നത്. ഇതുവരെ നാലായിരം ഔൺസ് (88 ലിറ്ററോളം) വിറ്റുവെന്നാണ് അലിസ്സയുടെ അവകാശവാദം. ഇതിലൂടെ മൂന്നുലക്ഷത്തിലേറെ രൂപയാണ് നേടിയത്.
തന്റെ കുഞ്ഞിന് നൽകിയശേഷം മിച്ചംവരുന്ന മുലപ്പാലാണ് വിൽക്കുന്നത്. ബ്രെസ്റ്റ് പമ്പ് ഉപയോഗിച്ച് ശേഖരിച്ച് ഊഷ്മാവ് ക്രമപ്പെടുത്തിയ പ്രത്യേക തരം ഫ്രീസറിലാണ് സൂക്ഷിക്കുന്നത്. ഇതാണ് ആവശ്യക്കാർക്ക് നൽകുന്നത്. കുറേയേറെ ദിവസം മുലപ്പാൽ കേടുകൂടാതെ ഫ്രീസറിൽ സൂക്ഷിക്കാനാവും. ഇങ്ങനെയുള്ള മൂന്ന് ഫ്രീസറുകളാണ് വീട്ടിൽ സജ്ജീകരിച്ചിരിക്കുന്നത്.ശേഖരിക്കുന്ന പാൽ മിക്കദിവസങ്ങളിലും അന്നന്നുതന്നെ തീരും. അതിനാൽ ചീത്തയായിപ്പോവുമെന്ന പേടിയും വേണ്ട. ആവശ്യത്തിന് മുലപ്പാൽ ഇല്ലാതെ കഷ്ടപ്പെടുന്ന അമ്മമാരാണ് അലിസ്സയുടെ പ്രധാന ഉപഭോക്താക്കൾ. ഇപ്പോൾ ഒരു ഔൺസിന് ഒരുഡോളർ ആണ് വാങ്ങുന്നതെങ്കിലും മാതാപിതാക്കളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും അലിസ്സ പറയുന്നു.സൗന്ദര്യ വർദ്ധക വസ്തുക്കൾ ഉണ്ടാക്കാനും മുലപ്പാൽ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഈ ആവശ്യത്തിന് ഒരിക്കലും പാൽ നൽകില്ലെന്നാണ് അലിസ്സ പറയുന്നത്. കുട്ടികൾക്കെന്നുപറഞ്ഞ് പാൽവാങ്ങുന്നവർ ഇത്തരക്കാർക്ക് മറിച്ചുവിൽക്കരുതെന്ന കർശന നിബന്ധനയുമുണ്ട്.
ആവശ്യത്തിന് മുലപ്പാൽ ഇല്ലാത്തവർ വിപണിയിൽ ലഭ്യമായിരുന്ന പ്രത്യേക തരം ഭക്ഷണമാണ് കുഞ്ഞുങ്ങൾക്ക് നൽകിയിരുന്നത്. 12 മാസത്തിൽ താഴെയുള്ള കുഞ്ഞുങ്ങളുടെ വളർച്ചയെയും രോഗ പ്രതിരോധ ശേഷിയെയും ഉത്തേജിപ്പിക്കാൻ കഴിവുളളതായിരുന്നു ഈ ഭക്ഷണം. എന്നാൽ ഇപ്പോൾ പലപല കാരണങ്ങളാൽ ഇത് വിപണിയിൽ ലഭ്യമല്ല. ഇതോടെയാണ് മുലപ്പാൽ വില്പന രംഗത്തുളളവരെത്തേടി കൂടുതൽ ആൾക്കാർ എത്തിത്തുടങ്ങിയത്.
അമ്മയെയും കുഞ്ഞിനെയും വൈകാരികമായി ബന്ധിപ്പിക്കുന്ന കരുത്തുറ്റ കണ്ണിയാണ് മുലപ്പാൽ. മുലപ്പാൽ കുടിച്ചു വളരുന്ന കുട്ടികൾക്ക് മറ്റ് പാൽ കുടിക്കുന്ന കുട്ടികളെക്കാളും അലർജി രോഗങ്ങൾക്കും ശ്വാസകോശരോഗങ്ങൾക്കും വയറിളക്കത്തിനുമുള്ള സാധ്യത താരതമ്യേന കുറവാണ്. നാലഞ്ചു മാസത്തേക്ക് നവജാതശിശുവിന് അമ്മയുടെ പാൽ മാത്രമേ നൽകാവൂ. അത് കഴിഞ്ഞ് രണ്ടു വയസ്സുവരെ മറ്റ് ആഹാരങ്ങളോടൊപ്പം മുലപ്പാൽ നൽകണം. കുഞ്ഞിനോടുള്ള അമ്മയുടെ സ്‌നേഹത്തിന്റെ പ്രതിരൂപമാണ് മുലപ്പാൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |