ബംഗളൂരു: കുടക് പൊന്നംപേട്ടിലെ സായി ശങ്കര സ്കൂളിൽ ബജ്‌റംഗ്ദൾ പ്രവർത്തകർക്കായുള്ള എട്ടുദിവസത്തെ 'ശൗര്യ പ്രശിക്ഷണ വർഗ' പരിപാടിയിൽ വെടിവയ്പ് പരിശീലനം നടത്തിയത് വിവാദമായി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ബജ്‌റംഗ്ദൾ പ്രവർത്തകർക്ക് പുറമേ, വിശ്വഹിന്ദുപരിഷത്ത്, ആർ.എസ്.എസ് എന്നിവയുടെ പ്രവർത്തകരടക്കം 400ഓളം പേർ പരിശീലനത്തിൽ പങ്കെടുത്തു. നിലത്തുകിടന്ന് വെടിവയ്പ് പരിശീലിക്കുന്നതിന്റെ ചിത്രങ്ങൾ സാമൂഹികമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കുടകിലെ ബി.ജെ.പി എം.എൽ.എമാരായ എം.പി. അപ്പാച്ചു രഞ്ജൻ, കെ.ജി. ഭോപ്പയ്യ, സുജ കുശാലപ്പ എം.എൽ.സി എന്നിവർ പരിശീലനം വീക്ഷിക്കാനെത്തിയിരുന്നെന്നാണ് റിപ്പോർട്ട്.
അതേസമയം, പരിപാടിയിൽ പങ്കെടുത്തവർക്ക് സ്വയം പ്രതിരോധത്തിൽ പരിശീലനം നൽകിയിരുന്നുവെന്നും ആരോപിക്കപ്പെടുന്നതുപോലെ ആയുധങ്ങളൊന്നും വിതരണം ചെയ്തിട്ടില്ലെന്നും ബജ്‌റംഗ്ദൾ പിന്നീട് വ്യക്തമാക്കി.
എന്നാൽ നടന്നത് ആയുധ പരിശീലന ക്യാമ്പാണെന്നും തോക്കും ത്രിശൂൽ ദീക്ഷയും പരിശീലിപ്പിച്ചതായും വ്യക്തമാക്കുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |