തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെ വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഭരണ, പ്രതിപക്ഷ യൂണിയനുകൾ സമരത്തിലേക്ക്. ജീവനക്കാരുടെ പ്രതിഷേധം മന്ത്രി ആന്റണി രാജുവിനെതിരെയും തിരിയുകയാണ്. ജീവനക്കാരുടെ സമരം ഏറ്റെടുക്കാൻ എ.ഐ.ടി.യു.സി തീരുമാനിച്ചു. ഇന്ന് സെക്രട്ടേറിയറ്റിലേക്ക് നടത്തുന്ന എ.ഐ.ടി.യു.സി മാർച്ച് ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും മാർച്ച് നടത്തും.
ശമ്പളത്തിനായി രണ്ടു ദിവസം കൂടി കാത്തതിനുശേഷം അനിശ്ചിതകാല സമരത്തിന് നോട്ടീസ് നൽകാനാണ് പ്രതിപക്ഷ തൊഴിലാളി സംഘനകളായ ടി.ഡി.എഫിന്റെയും ബി.എം.എസിന്റെയും തീരുമാനം. കൂലി നിഷേധിക്കുകയും തൊഴിലാളികളെ നിരന്തരം പൊതുസമൂഹത്തിനു മുന്നിൽ അപമാനിക്കുകയും ചെയ്യുന്ന മന്ത്രി ആന്റണി രാജുവിന്റെ സമീപനം തുടരുകയാണെങ്കിൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് ടി.ഡി.എഫ് പ്രസിഡന്റ് തമ്പാനൂർ രവിയും ജനറൽ സെക്രട്ടറി വി.എസ്.ശിവകുമാറും പറഞ്ഞു. ചെയ്ത ജോലിയുടെ കൂലി ചോദിക്കുന്ന തൊഴിലാളിയെ വിരട്ടുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സമീപനമാണ് വകുപ്പ് മന്ത്രിയുടെ ഭാഗത്തു നിന്നുണ്ടാകുന്നതെന്ന് കെ.എസ്.ടി എംപ്ലോയിസ് സംഘ് ജനറൽ സെക്രട്ടറി കെ.എൽ.രാജേഷ് ആരോപിച്ചു.
സി.ഐ.ടി.യു യോഗത്തിൽ
ഗതാഗത മന്ത്രിക്ക് വിമർശനം
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം നൽകാത്തതിൽ സി.ഐ.ടി.യു സംസ്ഥാന കൗൺസിൽ യോഗത്തിൽ ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരെ വിമർശനം. ദിവസവും തൊഴിലാളികൾക്കെതിരെ മന്ത്രി മാദ്ധ്യമങ്ങൾക്കു മുന്നിൽ സംസാരിക്കുന്നത് നിയന്ത്രിക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത കെ.എസ്.ആർ.ടി എംപ്ലോയ്മെന്റ് അസോസിയേഷൻ നേതാക്കൾ ആവശ്യപ്പെട്ടു.
ആയിരക്കണക്കിന് ബസുകൾ കൂട്ടിയിട്ട് നശിപ്പിച്ച് കോടിക്കണക്കിന് രൂപ വരുമാനം ലഭിക്കേണ്ട ഷെഡ്യൂളുകൾ കാൻസൽ ചെയ്ത് ജീവനക്കാരെ പരിഹസിച്ച് മുന്നോട്ടു പോകുകയാണ് മാനേജ്മെന്റും മന്ത്രിയും. മാനേജ്മെന്റിന്റെ പിടിപ്പുകേടുമൂലം കടുത്ത സാമ്പത്തിക ബാദ്ധ്യതയിലേക്കാണ് സ്ഥാപനം പോകുന്നത്. മറ്റ് പല സംസ്ഥാനങ്ങളിലെപ്പോലെ സർക്കാർ സഹായം ഇവിടെയും വേണമെന്നും ആവശ്യപ്പെട്ടു.
സി.ഐ.ടി.യു നേതാക്കൾ
ഇന്ന് മുഖ്യമന്ത്രിയെ കാണും
കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടു കാണാൻ സി.ഐ.ടി.യു സംസ്ഥാന കൗൺസിൽ യോഗം തീരുമാനിച്ചു. ഇന്ന് തലസ്ഥാനത്ത് എത്തുന്ന മുഖ്യമന്ത്രിയെ സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരിം ഉൾപ്പെടെയുള്ള നേതാക്കൾ സന്ദർശിക്കും. മന്ത്രിക്കെതിരെയുള്ള തൊഴിലാളികളുടെ അഭിപ്രായം ഉൾപ്പെടെ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്താനാണ് തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |