കാസർകോട് : ചെറുവത്തൂരിലെ ഒരു ഹോട്ടലിൽ നിന്ന് ഷവർമ്മ കഴിച്ച് വിദ്യാർത്ഥിനി മരിക്കുകയും നിരവധി ആളുകൾക്ക് ഭക്ഷ്യവിഷബാധ ഏൽക്കുകയും ചെയ്ത സംഭവം ആരോഗ്യവകുപ്പിന്റെയും ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റിന്റെയും അനാസ്ഥ കൊണ്ട് സംഭവിച്ചതാണെന്ന് സംസ്ഥാന കുക്കിംഗ് വർക്കേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ഈ സംഭവവുമായി ബന്ധപ്പെട്ട് മുഖം വികൃതമായ ആരോഗ്യ വകുപ്പിന്റെ മുഖം മിനുക്കാൻ വേണ്ടി ഷവർമ്മയ്ക്ക് വില്ലൻ പരിവേഷം നൽകുകയാണ്. ആയിരക്കണക്കിന് തൊഴിലാളികളുടെ ജോലിയാണ് ഇതുമൂലം നഷ്ടപ്പെടുന്നത്. അന്യസംസ്ഥാന തൊഴിലാളികളുടെ കടന്നുകയറ്റവും ഒരു മാനദണ്ഡവും ഇല്ലാതെ ജോലിക്ക് നിർത്തുന്നതും വൃത്തിഹീനമായ രീതിയിൽ ഭക്ഷണം പാചകം ചെയ്യുന്നതും നിരവധിതവണ ആരോഗ്യവകുപ്പിന്റെ ശ്രദ്ധയിൽ പെട്ടിട്ടും ഉചിതമായ നടപടിയെടുക്കാത്തതാണ് കുട്ടിയുടെ മരണത്തിന് ഇടയാക്കിയത്. ആരോഗ്യവകുപ്പിലെയും ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റിലെയും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരേ കേസെടുക്കണം. ഹോട്ടൽ മേഖലയെ തന്നെ തകർക്കുന്ന രീതിയിലുള്ള വ്യാജപ്രചരണങ്ങൾക്കെതിരെ ശക്തമായ ബോധവൽക്കരണം ആവശ്യമാണെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് എം.എം.കെ സിദ്ധീക്ക്, ജനറൽ സെക്രട്ടറി എം.സി വേണു, അബ്ദുൽ റഹിമാൻ പൂനൂർ, റിയാസ് കോടാമ്പുഴ, റിയാസ് മുക്കം എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |