തൃശൂർ: റെഡ് അലർട്ടിൽ നിന്ന് ഓറഞ്ചിലേക്ക് താഴ്‌ന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയുടെ ദുരിതം തുടരുന്നു. മഴകുറഞ്ഞതോടെ ജില്ലയിൽ നാശനഷ്ടങ്ങൾ കുറഞ്ഞെങ്കിലും വെള്ളക്കെട്ട് ദുരിതം ഒഴിയുന്നില്ല. ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച രാവിലെ വരെ തുടർച്ചയായി പെയ്ത മഴ വരുത്തിയ ദുരിതങ്ങളാണ് പെയ്‌തൊഴിയാത്തത്.
ഞായറും തിങ്കളും റെഡ് അലർട്ട് പ്രഖ്യാപിച്ചെങ്കിലും മഴ കുറഞ്ഞത് ആശ്വാസമായി. തിങ്കളാഴ്ച ഉച്ചയോടെ റെഡ് അലർട്ട് ഓറഞ്ചിലേക്ക് മാറി. എങ്കിലും മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു എങ്ങും. കഴിഞ്ഞ ദിവസം വീടുകളിൽ വെള്ളം കയറിയ കയ്പമംഗലം, കൊടകര മേഖലയിൽ വെള്ളം ഇറങ്ങിത്തുടങ്ങി. അതേസമയം എന്ത് അടിയന്തര സാഹചര്യവും നേരിടാൻ എല്ലാ വകു പ്പ് മേധാവികൾക്കും കളക്ടർ നിർദേശം നൽകിയിരുന്നു. കളക്ടറേറ്റിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രാൾ റൂം പ്രവർത്തിക്കുന്നുണ്ട്.
വീടുകൾ തകർന്നു
മഴയിൽ കൊടുങ്ങല്ലൂർ താലൂക്കിൽ രണ്ടും മുകുന്ദപുരത്ത് ഒരു വീടും ഭാഗികമായി തകർന്നു. കൊടുങ്ങല്ലൂർ താലൂക്കിലെ ചെന്ത്രാപ്പിനിയിൽ ഗോപിയുടെ വീടും എസ്.എൻ പുരം പഞ്ചായത്തിൽ ആലയിൽ സജീവന്റെ ടെറസ് വീടിന്റെ പുറത്തെ കോണിയും നശിച്ചു. ചാഴൂർ പഴുവിൽ ശുദ്ധജല മത്സ്യക്കർഷകൻ മണലിക്കൽ അബ്ദുറഷീദിന്റെ ഫാം മഴയിൽ നശിച്ചു. മൂന്നുലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. എരുമപ്പെട്ടിയിൽ പൊളിച്ചുകൊണ്ടിരുന്ന കെട്ടിടം തകർന്നു വീണു. ആളപായമില്ല.
കടലേറ്റമില്ല
വൻമഴയുണ്ടെങ്കിലും കടൽ ശാന്തമാണ്. കടലേറ്റമോ അപായങ്ങളോ ഇതുവരെയില്ല. വേലിയേറ്റമില്ലാത്തതിനാൽ മഴയുടെ അധികഭാഗവും കടലിലേക്ക് തടസങ്ങളില്ലാതെ എത്തിചേരുന്നുണ്ട്. എന്നാൽ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ടിന് ശമനമായിട്ടില്ല. കാർഷിക മേഖലയ്ക്കും പ്രഹരമാകുന്നുണ്ട് മഴ. മഴക്കാല പൂർവ ശുചീകരണം നടക്കാത്തതിനാൽ തോടകുൾ, കാനകൾ അടക്കം വിവിധ ജലശേഖരണ സ്രോതസുകളിൽ വെള്ളം ശേഖരിക്കാനാവാത്ത സാഹചര്യം വെള്ളക്കെട്ട് തുടരാൻ ഇടയാക്കുന്നത്. ഇതോടൊപ്പം നവീകരണം നടക്കാത്തതിനാൽ സംസ്ഥാന, ജില്ലാ, പ്രദേശിക റോഡുകൾ കുണ്ടും കുഴിയും നിറയുകയാണ്.
വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു
ജില്ലയിൽ കനത്ത മഴയെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലാ ടൂറിസത്തിന് കീഴിലുള്ള എല്ലാ വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കും സഞ്ചാരികൾക്കുള്ള പ്രവേശനം ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചു. റെഡ് അലർട്ടിന്റെ സാഹചര്യത്തിൽ രാത്രികാല യാത്രാനിരോധനം ഏർപ്പെടുത്തിയിരുന്നെങ്കിലും ഓറഞ്ച് അലർട്ടായതോടെ ഉത്തരവ് പിൻവലിച്ചു. ഇന്നലെ സഹചര്യം കണക്കിലെടുത്ത് മാത്രമെ അടുത്ത ഉത്തരവ് പുറപ്പെടുവിപ്പിക്കുകയുള്ളു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |