കോട്ടയം . പ്രതീക്ഷയോടെയാണ് സുഹൃത്തുക്കളായ എട്ടുപേർ ചേർന്ന് ഇത്തിത്താനത്തും പുതുപ്പള്ളിയിലും കൃഷിയിറക്കിയത്. എന്നാൽ മഴ എല്ലാ പ്രതീക്ഷകളും തകിടം മറിച്ചു. പാടം വെള്ളത്തിലായി ഒപ്പം മടവീഴ്ചയും. തരിശായി കിടനന്നിരുന്ന പുതുപ്പള്ളി പഞ്ചായത്തിലെ തേവർകരി കുഴിലാട്ട് 55 ഏക്കർ പാടശേഖരത്തിൽ 40 ഏക്കറിലാണ് ഇവർ കൃഷിയൊരുക്കിയത്. ഇത്തിത്താനത്ത് 22 ഏക്കറിൽ ഒരുക്കിയ കൃഷി വിളവെടുക്കാൻ പാകമായപ്പോഴേയ്ക്കും മഴയിൽ പൂർണമായി നശിച്ചു. ഈ നഷ്ടം നികത്തുന്നതിനു മുൻപെ 15 ന് കൊയ്യാനിരുന്ന പാടശേഖരം വിളവായില്ലെന്ന മില്ലുടമകളുടെ നിർദ്ദേശപ്രകാരം വൈകിപ്പിച്ചു. കാഞ്ഞിരത്തു നിന്ന് മൂന്ന് കൊയത്ത് യന്ത്രങ്ങൾ എത്തിച്ചെങ്കിലും കനത്തമഴയിൽ കൊയ്ത്ത് നടന്നില്ല. ഇതിനിടെ രണ്ട് തവണ മട വീഴ്ച ഉണ്ടായി. ഇതോടെ നെൽച്ചെടികൾ വെള്ളത്തിലുമായി. 25 ഓളം തൊഴിലാളികളെ ഉപയോഗിച്ച് മുളക്കമ്പും, ചാക്കിൽ മണ്ണ് നിറച്ചുമാണ് താത്ക്കാലികമായി മട നിർമ്മിച്ചത്. തോടിന് സംരക്ഷണ ഭിത്തിയുണ്ടെങ്കിലും വർഷങ്ങൾ പഴക്കമുള്ള കൽക്കെട്ട് തകർന്നതാണ് മടവീഴ്ചയ്ക്ക് കാരണം. മോട്ടോർ ഉപയോഗിച്ച് പാടശേഖരത്തെ വെള്ളം വറ്റിച്ചെടുത്താലേ യന്ത്രം ഇറക്കി ഇനി കൊയ്ത്ത് നടക്കൂ.മഴ തുടർന്നാൽ ശ്രമം വിഫലമാകുമെന്ന ആശങ്കയിലാണ് കർഷകർ. ആറ് വർഷമായി തുടർച്ചയായി കൃഷി ചെയ്യുന്ന ഇവർക്ക് ഇത്തരത്തിലൊരു നഷ്ടം ആദ്യമായാണ്. ജനുവരിയിലാണ് ഉമ വിത്ത് പാകിയത്.
കർഷകനായ കെ.കെ ബാബു പറയുന്നു.
കൊയ്‌തെടുത്ത നെല്ല് മില്ലുടമകൾ എടുക്കുന്നുണ്ടെങ്കിലും ഈർപ്പത്തിന്റെ പേരിൽ ഇടനിലക്കാർ കിഴിവ് കൂട്ടിയാണ് വാങ്ങുന്നത്. മഴയിൽ നെല്ല് നശിച്ചുപോകാതിരിക്കാൻ ഇടനിലക്കാർ നിർദ്ദേശിക്കുന്ന കിഴിവിൽ മില്ലുടമകൾക്ക് നെല്ല് കൊടുക്കാൻ കർഷകർ നിർബന്ധിതരാകുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |