കോട്ടയം: ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർത്ഥിനി മരിച്ച ചെറുവത്തൂരിൽ കിണർ വെള്ളത്തിലടക്കം ഷിഗെല്ല ബാക്‌ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തി. ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനയ്ക്ക് അയച്ച അഞ്ച് സാമ്പിളുകളിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. പന്ത്രണ്ട് സാമ്പിളുകളിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യവും കണ്ടെത്തി. ഈ മാസം നാലാം തീയതിയായിരുന്നു വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചത്.
ആകെ പരിശോധനയ്ക്കായി അയച്ച മുപ്പത് സാമ്പിളുകളിൽ ഇരുപത്തിമൂന്ന് എണ്ണത്തിലും ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ചെറുവത്തൂരിലെ ഹോട്ടലുകൾ അടക്കമുള്ള ഭക്ഷ്യവിൽപ്പന ശാലകളിൽ നിന്നുമാണ് സാമ്പിളുകൾ ശേഖരിച്ചത്. ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിന് പിന്നാലെ ഡിഎംഒ ജില്ലയിലെ ആരോഗ്യവകുപ്പ് അധികൃതരുടെ അടിയന്തര യോഗം വിളിച്ചു.
ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയുണ്ടായതിന് പിന്നിൽ ഷിഗെല്ല ബാക്ടീരിയയാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതൽ പരിശോധനകൾ നടത്താൻ തീരുമാനമായത്. വിദ്യാർത്ഥിനി ഷവർമ കഴിച്ച ഐഡിയൽ ഫുഡ് പോയിന്റ് എന്ന കടയിലേക്ക് ഉപയോഗിച്ച വെള്ളത്തിന്റെ സ്രോതസ് പരിശോധിച്ചതാണ് നിർണായക കണ്ടത്തലിലേക്ക് നയിച്ചത്. ഇതോടൊപ്പം പരിസര പ്രദേശങ്ങളിലെയും ജലസ്രോതസിന്റെ സാമ്പിളുകൾ പരിശോധനയ്ക്കായി അയക്കുകയായിരുന്നു.
ചെറുവത്തൂരിൽ ഷവർമ്മയിൽ നിന്ന് വിഷബാധയുണ്ടായതിനിനെത്തുടർന്ന് ഭക്ഷ്യ സാമ്പിളുകളിൽ നടത്തിയ പരിശോധനയിൽ ഇ കോളി, കോളിഫോം ബാക്ടീരിയകളുടെ സാന്നിദ്ധ്യവും കണ്ടെത്തിയിരുന്നു. ഐഡിയൽ ഫുഡ് പോയിന്റിൽ നിന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ശേഖരിച്ച് പരിശോധനയ്ക്ക് അയച്ച സാമ്പിളുകളിലാണ് ബാക്ടീരിയകളുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഇവിടെ നിന്നുള്ള ഷവർമ, മയോണൈസ്, ഉപ്പിലിട്ടത്, മസാലപ്പൊടികൾ എന്നിവ കോഴിക്കോട്ടെ റീജിയണൽ അനലറ്റിക്കൽ ലാബിലാണ് പരിശോധിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |