@ സമരത്തിനൊരുങ്ങി നടത്തിപ്പുകാരും ജീവനക്കാരും
കോഴിക്കോട്: കടലാസിന്റെയും അനുബന്ധ സാമഗ്രികളുടെയും വിലക്കയറ്റത്തിലും ജി.എസ്.ടി നിരക്ക് വർദ്ധനവിലും പ്രതിസന്ധിയിലായി പ്രിന്റിംഗ് മേഖല. കഴിഞ്ഞ ആറുമാസത്തിനകം വിവിധയിനം പേപ്പറുകൾക്ക് 50 ശതമാനത്തിലധികം വിലവർദ്ധനവാണ് ഉണ്ടായതെന്ന് കേരള പ്രിന്റേഴ്സ് അസോസിയേഷൻ ആരോപിച്ചു
ആർട്ട് പേപ്പറുകളുടെ വില 70ൽ നിന്ന് 110 രൂപയായി. ക്രാഫ്റ്റ് പേപ്പർ വില 30ൽ നിന്ന് 50 രൂപയായി. കാർഡ് ബോർഡ് ബോക്‌സുകൾ 40ൽ നിന്ന് 70 ലേക്ക് ഉയർന്നു. ന്യൂസ് പ്രിന്റിന് 70 ശതമാനമാണ് ഉയർന്നത്. 40- 45 രൂപയുണ്ടായിരുന്ന ബി ഗ്രേഡ് പേപ്പറിന് 80 രൂപയായാണ് വില. എ ഗ്രേഡ് പേപ്പറിന് ഇംപോർട്ട് ക്വാളിറ്റിക്കും വില കിലോയ്ക്ക് നൂറ് രൂപ കടന്നു.
2017 മുതൽ അച്ചടി മേഖല വൻ വെല്ലുവിളിയാണ് നേരിടുന്നത്. ജി.എസ്.ടി, പ്രളയം, കൊവിഡ് എന്നിവയെല്ലാം മേഖലയ്ക്ക് കനത്ത തിരിച്ചടിയായി. ഇന്തോനേഷ്യക്കൊപ്പം റഷ്യയിൽ നിന്നും യുക്രെയിനിൽ നിന്നും നേരത്തെ വലിയ തോതിൽ പേപ്പർ അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി ഉണ്ടായിരുന്നു. എന്നാൽ റഷ്യ- യുക്രെയിൻ യുദ്ധവും പേപ്പർ വിലയിലെ സ്ഥിരതയില്ലായ്മക്ക് ആക്കം കൂട്ടി. അതിനിടെ കടലാസ് ഉത്പാദനത്തിന് മരങ്ങൾ വെട്ടുന്നത് പ്രകൃതിക്ക് ദോഷം ചെയ്യുമെന്ന തരത്തിൽ ഉയർന്ന പ്രചാരണങ്ങളും മേഖലയ്ക്ക് തിരിച്ചടിയായി. പ്രിന്റിംഗ് സാമഗ്രികളുടെ വിലക്കയറ്റത്തിനെതിരെ പ്രത്യക്ഷ സമയത്തിനൊരുക്കുകയാണ് നടത്തിപ്പുകാരും ജീവനക്കാരും. ഇതിന്റെ ഭാഗമായി നാളെ രാവിലെ 10ന് ആദായ നികുതി ഓഫീസിന് മുന്നിൽ കേരള പ്രിന്റേഴ്സ് അസോസിയേഷൻ പ്രതിഷേധിക്കും.
@ സ്കൂൾ വിപണിയിൽ
വിലക്കയറ്റമുണ്ടാകും
നോട്ട് ബുക്ക്, പാഠപുസ്തകങ്ങൾ ഉൾപ്പെടെയുള്ളവയുടെ വിലവർദ്ധനവിന് കാരണമാകും. കൊവിഡ് നിയന്ത്രണം അയഞ്ഞതോടെയാണ് കടലാസ്, മഷി, കെമിക്കൽ, പ്ലേറ്റുകൾ തുടങ്ങി അച്ചടി സാമഗ്രികളുടെയും അസംസ്‌കൃത വസ്തുക്കളുടെയും വില കുതിച്ചുയർന്നത്.
"വലിയ തിരിച്ചടിയാണ് പ്രിന്റിംഗ് മേഖല നേരിടുന്നത്. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഇടപ്പെട്ട് കടലാസ് ഇറക്കുമതി വർദ്ധിപ്പിക്കണം. ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന പേപ്പറുകളുടെ വില നിയന്ത്രിക്കണം."
(എം.എസ്. വികാസ്, സംസ്ഥാന സെക്രട്ടറി, കേരള പ്രിന്റേഴ്സ് അസോസിയേഷൻ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |