കൂത്തുപറമ്പ്: പന്ത്രണ്ടാംവയസിൽ സൗണ്ട് എൻജിനിയറിംഗിൽ അസാമാന്യമായ മികവ് തെളിയിച്ച് കൂത്തുപറമ്പ് നീർവ്വേലിയിലെ ജിൻഷിൻ. നീർവേലിയിലെ വെന്നലത്തു വീട്ടിലേക്ക് പിതാവ് ജഗദീഷ് സ്വാമിയുടേയും മകന്റെയും സേവനം തേടി നിരവധി പേരാണ് ദിനംപ്രതി എത്തുന്നത്.
സംഗീത ഉപകരണങ്ങളായ വയലിൻ, കീബോർഡ്,തബല എന്നിവയിലും ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി,എന്നിവയിൽ ഇതിനകം ജിൻഷിൻ കഴിവ് തെളിയിച്ചിട്ടുണ്ട്. സ്വന്തമായി ഒരു സൗണ്ട് റെക്കോർഡ് യൂണിറ്റും വെന്നലത്തു വീട്ടിലുണ്ട്. ശബ്ദ നിയന്ത്രണത്തിന് പുറമെ വീടിന്റെ കവാടം മുതൽ എല്ലാ പണിത്തരങ്ങളിലും അച്ഛന്റെയും മകന്റെയും കരവിരുതാണ്. വെൽഡിംഗ്, പ്ലബിംഗ്, വയറിംഗ്, പെയിന്റിംഗ്, മരങ്ങളിലുള്ള കൊത്തുപണികൾ, ഫർണിച്ചർ നിർമ്മാണം, സോഫ സെറ്റിംഗ് തുടങ്ങി എല്ലാ പ്രവൃത്തികളും ഈ കുടുംബം സ്വന്തം നിലയിലാണ് പൂർത്തിയാക്കിയത്.
പന്ത്രണ്ടുകാരനായ സൗണ്ട് എൻജിനീയർ ഇതിനകം സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ വൈറലായിട്ടുണ്ട്. ഏഴ് വയസ്സുമുതൽ ജിൻഷിൻ അച്ഛന്റെ കൂടെ സൗണ്ട് ഓപ്പറേറ്ററായി പരിപാടികളിൽ പങ്കെടുക്കാറുണ്ട്. രണ്ട് വർഷമായി സ്വന്തം നിലയിൽ തന്നെ പരിപാടികൾ ഏറ്റെടുക്കുന്നുമുണ്ട്. അൻപതോളം പരിപാടികളിൽ 12 വയസ്സുകാരനായ ജിൻഷിൻ ശബ്ദം നിയന്ത്രിച്ചുകഴിഞ്ഞു.മിക്ക വേദികളിൽ നിന്നും ജിൻഷിന് പ്രമുഖരുടെ അനുമോദനവും ലഭിച്ചിട്ടുണ്ട്.
തന്റെ നേട്ടങ്ങൾക്കെല്ലാം പിന്നിൽ അച്ഛനാണെന്ന് ജിൻഷിൻ പറയുന്നു.മെരുവമ്പായി യു.പി.സ്കൂളിൽ ഏഴാം തരം പൂർത്തിയാക്കി മൊകേരി രാജീവ് ഗാന്ധി സ്കൂളിൽ ചേരാനുള്ള ഒരുക്കത്തിലാണ് ജിൻഷിൻ.അമ്മ ഷിജിനയുടെയും സഹോദരി ജിന്റിനയുടെയും പിന്തുണയും ഈ കൊച്ചുമിടുക്കനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |