ഓമല്ലൂർ : ചെറുപൂരത്തിന് സമാനമായ ഉത്സവം കാണാൻ ഇന്നലെ ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിൽ ഭക്തരുടെ തിരക്കായിരുന്നു. ഗജരാജൻ ഗുരുവായൂർ നന്ദന് രാജകീയമായ വരവേൽപ്പാണ് ക്ഷേത്രത്തിൽ നൽകിയത്. നെറ്റിപ്പട്ടവും തിടമ്പും ആലവട്ടവും വെഞ്ചാമരവും കഴുത്തുവട്ടവും ഇടച്ചങ്ങലയും കൂച്ചുവിലങ്ങും ഉൾപ്പെടെ എഴുന്നെള്ളത്തിനുള്ള ആനച്ചമയങ്ങളുമായി ആനന്ദക്കാഴ്ചയൊരുക്കി. രാവിലെ ഒൻപത് മുതൽ ശ്രീഭൂതബലി എഴുന്നെള്ളത്തും ഉച്ചയ്ക്ക് ഓട്ടൻതുള്ളലും അരങ്ങേറി. ശ്രീഭൂതബലിക്കും ആറാട്ട് ഘോഷയാത്രയ്ക്കും ഗുരുവായൂർ നന്ദൻ ആണ് തിടമ്പേറ്റിയത്. എട്ട് ആനകൾ അകമ്പടി സേവിച്ചു. ഐമാലി കിഴക്കുകരക്കാരുടെ വകയായിരുന്നു ഇന്നലത്തെ ഉത്സവം. ആറാട്ട് എഴുന്നെള്ളിപ്പിന് പെരുവനം കുട്ടൻമാരാരും സംഘവും പഞ്ചാരിമേളം അവതരിപ്പിച്ചു. മാർക്കറ്റ് ജംഗ്ഷനിൽ നടന്ന കുടമാറ്റം കാണാൻ നിരവധി ഭക്തരെത്തി. തുടർന്ന് ശബരിനാഥ് ദേവി പ്രിയയുടെ അദ്ധ്യാത്മിക പ്രഭാഷണം നടന്നു. രാത്രിയിൽ ബംഗളുരു സുകന്യ രാംഗോപാലിന്റെ നേതൃത്വത്തിൽ വനിതകൾ നടത്തിയ ലയ രാഗ സമർപ്പണം വേറിട്ട അനുഭവമായിരുന്നു.
ഇന്ന് മഞ്ഞനിക്കരയുടെ ഉത്സവം
രാവിലെ പതിവുപൂജകൾക്ക് പുറമേ ഒൻപതുമുതൽ ഉത്സവബലി. 12.30 മുതൽ ഉത്സവബലിദർശനം. ഉച്ചയ്ക്ക് 1.30ന് ഏവൂർ അഭിജിത്തും സംഘവും അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ. മൂന്നുമണി മുതൽ ആറാട്ട് എഴുന്നെള്ളത്തും സേവയും, നാലിന് പഞ്ചാരിമേളം, 6.30 ന് ആദ്ധ്യാത്മിക പ്രഭാഷണം, എട്ടുമുതൽ നാദസ്വരക്കച്ചേരി. 9.30ന് രക്തകണ്ഠ സഹായനിധി വിതരണം ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ നിർവഹിക്കും. രാത്രി 10മുതൽ സംഗീതസദസ്. ഒരു മണിക്ക് ഗാനമേള. ഏഴ് ആനകളാണ് ഇന്ന് ആറാട്ടിന് അണിനിരക്കുക. തൃക്കടവൂർ ശിവരാജനാണ് ഭഗവാന്റെ തിടമ്പ് ഏറ്റുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |