തൃശൂർ: ചെളിവെള്ളം കലർന്ന കുടിവെള്ളത്തെ ചൊല്ലിയുള്ള ഭരണ-പ്രതിപക്ഷ വഴക്കും കേസും തുടരുന്നതിനിടെ മേയറെ മറച്ച് ബാനറുയർത്തി കോൺഗ്രസ് കൗൺസിലർമാർ. ചേംബർ മറയ്ക്കരുതെന്ന മേയറുടെ നിർദ്ദേശം കേൾക്കാതെ പ്രതിപക്ഷം പ്രതിഷേധം തുടർന്നതോടെ അജൻഡ വായിച്ച് അംഗീകരിച്ച് 15 മിനിറ്റനകം മേയർ യോഗം പിരിച്ചു വിട്ടു.
കൗൺസിൽ ആരംഭിച്ചയുടൻ കോൺഗ്രസ് അംഗങ്ങൾ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. മേയറുടെ കാർ കൗൺസിലർമാരുടെ ദേഹത്ത് ഇടിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഡ്രൈവറെ പിരിച്ചുവിടാതെ നടപടികളുമായി സഹകരിക്കില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ നിലപാട്. കോൺഗ്രസ് കൗൺസിലർമാർ രണ്ടാഴ്ച്ചയിലേറെ സമരത്തിലാണ്. ഇതിനിടെയാണ് ചൊവ്വാഴ്ച കൗൺസിൽ വിളിച്ചത്. ബി.ജെ.പി. കൗൺസിലർമാരും ശുദ്ധമായ കുടിവെള്ളം വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ഓഫീസിന് പുറത്ത് വിനോദ് പൊള്ളഞ്ചേരിയുടെ നേതൃത്വത്തിൽ ധർണ നടത്തി. കുപ്പികളിൽ ചെളി കലർന്ന കുടിവെള്ളവുമായാണ് ബി.ജെ.പിയെത്തിയത്. യോഗം പിരിച്ചുവിട്ട് ചേംബറിലേക്ക് മടങ്ങിയ മേയറെ പിന്തുടർന്ന് കോൺഗ്രസ് അംഗങ്ങൾ ചേംബറിന് മുന്നിൽ ധർണ നടത്തി. ആദ്യത്തേതൊഴികെ 59 അജൻഡകളും അംഗീകരിച്ചതായി മേയർ അറിയിച്ചു.
തിങ്കളാഴ്ചയോടെ ശുദ്ധജലമെത്തും
പീച്ചിയിലെ ശുദ്ധജല പ്ലാന്റ് നവീകരണവുമായി ബന്ധപ്പെട്ട് എല്ലാ പ്രവൃത്തികളും ഏതാണ്ട് പൂർത്തിയായി. അടുത്ത തിങ്കളാഴ്ച്ചയോടെ ശുദ്ധമായ കുടിവെള്ളം എല്ലായിടത്തും എത്തും. കുടിവെള്ളത്തിന് നിലവിൽ ബുദ്ധിമുട്ടില്ല. അപ്രതീക്ഷിതമായി മഴ എത്തിയതിനാലാണ് കാനകൾ വൃത്തിയാക്കുന്നത് നീണ്ടത്. മഴയ്ക്ക് ശേഷം ശുചീകരണം പൂർത്തിയാക്കും. താൻ പറഞ്ഞിട്ടാണ് ഡ്രൈവർ വാഹനം മുന്നോട്ടെടുത്തത്. അതിന് ഡ്രൈവറെ പിരിച്ചുവിടണമെന്ന് പറഞ്ഞ് സമരം നടത്തുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല.
എം.കെ.വർഗീസ്മേയർ
ഓരോന്നുപറഞ്ഞു പറ്റിക്കുന്നു
ശുദ്ധജലം നൽകാതെ തൊടുന്യായം പറഞ്ഞൊഴിയുകയാണ് മേയർ. മേയർ ഇടയ്ക്കിടെ വാക്കു മാറ്റുകയാണെന്നല്ലാതെ ഒരു കാര്യവും നടക്കുന്നില്ല. തൃശൂർ പൂരത്തിന് എത്തിയവർക്ക് പോലും ചെളിവെള്ളം നൽകി. താഴ്ന്ന പ്രദേശങ്ങളിലെ ആയിരക്കണക്കിന് വീടുകളിലേക്ക് വെള്ളം കയറുന്ന സാഹചര്യമാണ്.
രാജൻ പല്ലൻ
പ്രതിപക്ഷ കക്ഷി നേതാവ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |