ന്യൂഡൽഹി: റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രെയിനിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ തുടർപഠനം പറ്റില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഈ വിദ്യാർത്ഥികൾക്ക് പശ്ചിമബംഗാൾ സർക്കാർ പ്രാക്ടിക്കൽ ക്ളാസിന് സൗകര്യം ഒരുക്കിയത് ചട്ടവിരുദ്ധമാണെന്നും സംസ്ഥാനങ്ങൾക്ക് സ്വന്തമായി തീരുമാനിക്കാനാവില്ലെന്നും ദേശീയ മെഡിക്കൽ കമ്മിഷൻ വ്യക്തമാക്കി. ഇതോടെ കേന്ദ്രവും ബംഗാളും തമ്മിൽ പുതിയൊരു പോരിന് വഴിയൊരുങ്ങി.
'യുക്രെയിൻ വിദ്യാർത്ഥികൾക്ക് വിദേശത്ത് പഠനം തുടരാൻ മാർഗങ്ങൾ തേടുകയാണ്. ഇതിൽ സംസ്ഥാനങ്ങൾ നിരുത്തരവാദപരമായ തീരുമാനങ്ങളെടുക്കരുത്.
ബംഗാൾ സർക്കാരിന്റെ നടപടി അംഗീകൃതമല്ല. ഈ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാനുള്ള സ്ക്രീനിംഗ് ടെസ്റ്റ് എഴുതാനാവില്ല. '-മെഡിക്കൽ കമ്മിഷൻ വ്യക്തമാക്കി.
അതേസമയം നാല്, അഞ്ച് വർഷ വിദ്യാർത്ഥികൾക്ക് ബംഗാൾ സർക്കാർ കോളേജുകളിൽ പ്രാക്‌ടിക്കൽ പരിശീലനത്തിന് ഒബ്സർവിംഗ് സീറ്റുകൾ ഒരുക്കിയതും വിവാദമായി. ഇന്ത്യയിൽ ഇത്തരമൊരു സംവിധാനമില്ലെന്ന് ആൾ ഇന്ത്യാ മെഡിക്കൽ അസോസിയേഷൻ ഫെഡറേഷൻ പ്രസിഡന്റ് ഡോ. രോഹൻ കൃഷ്ണൻ പറഞ്ഞു. എം.ബി.ബി.എസ് വിദ്യാർത്ഥികൾ പരിശീലനത്തിനായി വിദഗ്ദ്ധരുടെ കീഴിൽ ജോലി ചെയ്യുന്നതിനെ ഒബ്‌സർവർഷിപ്പ് എന്നു പറയാറുണ്ടെങ്കിലും കോഴ്സ് പൂർത്തിയാക്കാത്തവർക്ക് അതു ബാധകമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
412 വിദ്യാർത്ഥികൾക്ക് തുടർ പഠനം ഒരുക്കുമെന്ന് മമത
കേന്ദ്രം ഉത്തരവാദിത്വം ഏറ്റെടുക്കാത്തതിനാൽ യുക്രെയിനിൽ നിന്ന് ബംഗാളിലെത്തിയ 412 വിദ്യാർത്ഥികൾക്ക് തുടർ പഠനം ഒരുക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി പ്രഖ്യാപിച്ചിരുന്നു. ഇവരിൽ രണ്ട്, മൂന്ന് വർഷക്കാരായ 172 പേർക്ക് സർക്കാർ മെഡിക്കൽ കോളേജുകളിൽ പ്രാക്ടിക്കൽ ക്ളാസുകൾ നൽകാനാണ് മമത തീരുമാനിച്ചത്. എന്നാൽ വിദേശത്ത് കോഴ്സ് ചെയ്യുന്ന വിദ്യാർത്ഥികൾ തിയറിയും പ്രാക്ടിക്കലും 12മാസ ഇന്റേൺഷിപ്പും ഒരേ കോളേജിൽ ചെയ്യണമെന്ന ചട്ടത്തിന്റെ ലംഘനമാണിതെന്ന് മെഡിക്കൽ കമ്മിഷൻ ചൂണ്ടിക്കാട്ടി.
ചട്ടം ലംഘിക്കുന്നവർക്ക് ഇന്ത്യയിൽ ലൈസൻസിനുള്ള ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ്സ് പരീക്ഷ എഴുതാനാകില്ല.എന്നാൽ, സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ സീറ്റുകൾ വർദ്ധിപ്പിച്ച ശേഷമാണ് യുക്രെയിൻ വിദ്യാർത്ഥികൾക്ക് ക്ളാസ് നൽകുന്നതെന്ന് ബംഗാൾ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ദേബസിസ് ഭട്ടാചാര്യ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |