തൃശൂർ: ശ്രീരാമകൃഷ്‌ണ മഠത്തിന്റെയും രാമകൃഷ്‌ണമിഷന്റെയും ആഗോള ഉപാദ്ധ്യക്ഷരിൽ ഒരാളായി സ്വാമി ഭജനാനന്ദയെ നിയമിച്ചതായി പുറനാട്ടുകര ശ്രീരാമാകൃഷ്‌ണമഠത്തിലെ സ്വാമി നന്ദാത്മജാനന്ദ അറിയിച്ചു.
സ്വാമി തപസ്യാനന്ദയ്‌ക്കും സ്വാമി രംഗനാഥാനന്ദയ്‌ക്കും ശേഷം ശ്രീരാമകൃഷ്‌ണപ്രസ്ഥാനത്തിന്റെ ആഗോള സാരഥിയാകുന്ന മൂന്നാമത്തെ മലയാളിയാണ്.
പണ്ഡിതനും എഴുത്തുകാരനും കൂടിയാണ് ആലുവ സ്വദേശിയായ സ്വാമികൾ. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, വെള്ളായണി കാർഷിക കോളേജ് എന്നിവിടങ്ങളിൽ പഠിച്ചു. രാമകൃഷ്‌ണമിഷനിലെ സ്വാമി ആഗമാനന്ദ, സ്വാമി ഈശ്വരാനന്ദ എന്നിവരുമായുള്ള സമ്പർക്കവും ശ്രീരാമകൃഷ്‌ണ, വിവേകാനന്ദ സാഹിത്യത്തിലും വേദാന്തത്തിലുമുള്ള അഭിരുചിയും ആദ്ധ്യാത്മിക താത്പര്യവുമാണ് സന്ന്യാസത്തിലേയ്‌ക്ക് നയിച്ചത്.
ബംഗളൂരു ശ്രീരാമകൃഷ്‌ണാശ്രമത്തിന്റെ മഠാധിപതിയായിരുന്ന സ്വാമി യതീശ്വരാനന്ദ, 1958ൽ തൃശൂർ ശ്രീരാമകൃഷ്‌ണ മഠത്തിൽവച്ചാണ് മന്ത്രദീക്ഷ നൽകിയത്. തുടർന്ന് സ്വാമി ആഗമാനന്ദയുടെ നിർദ്ദേശപ്രകാരം 1961ൽ ബംഗളൂരു ശ്രീരാമകൃഷ്‌ണാശ്രമത്തിൽ ചേർന്നു. രാമകൃഷ്‌ണമിഷന്റെ അന്നത്തെ ആഗോള അദ്ധ്യക്ഷനായിരുന്ന സ്വാമി വീരേശ്വരാനന്ദയിൽ നിന്ന് 1970ൽ സന്ന്യാസദീക്ഷ സ്വീകരിച്ച സ്വാമി ഭജനാനന്ദ 1979ൽ സ്വാമി വിവേകാനന്ദൻ സ്ഥാപിച്ച 'പ്രബുദ്ധഭാരത" ഇംഗ്ളീഷ് മാസികയുടെ പത്രാധിപരായി. സ്വാമി നിഃശ്രയസാനന്ദയ്‌ക്ക് ശേഷം ഈ സ്ഥാനമലങ്കരിച്ച രണ്ടാമത്തെ മലയാളിയാണ്. രാമകൃഷ്‌ണമിഷൻ അസിസ്റ്റന്റ് സെക്രട്ടറി, ട്രസ്റ്റി, ബേലൂർമഠം ബ്രഹ്മചാരി പരിശീലനകേന്ദ്രം ആചാര്യൻ എന്നീ പദവികൾ വഹിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |