മലപ്പുറം: ചക്രവാതച്ചുഴികൾക്ക് പിന്നാലെ പെയ്ത ശക്തമായ മഴയിൽ ജില്ലയിൽ വ്യാപക കൃഷി നാശം. ഈ മാസം 5.49 കോടിയുടെ നാശനഷ്ടമാണ് ജില്ലാ കൃഷി വകുപ്പ് അധികൃതർ റിപ്പോർട്ട് ചെയ്തത്. ഇതിൽ നല്ലൊരു പങ്ക് കൃഷിനാശവുമുണ്ടായത് കഴിഞ്ഞ ഒരാഴ്ചക്കുള്ളിലാണ്. കാർഷിക ഉത്പന്നങ്ങളുടെ വില തകർച്ചയ്ക്ക് പിന്നാലെ അടിക്കടി ഉണ്ടാവുന്ന കൃഷി നാശം കർഷകരെ കടക്കെണിയിലേക്കാണ് തള്ളിവിടുന്നത്. അപ്രതീക്ഷിതമായി എത്തിയ കനത്ത മഴയും കാറ്റും വാഴ, നെൽ കർഷകർക്കാണ് വലിയ പ്രഹരമുണ്ടാക്കിയത്. 89.5 ഹെക്ടറിലെ നെൽക്കൃഷി ഇല്ലാതായതോടെ 134.25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. വിളവെടുക്കാറായ നെൽപാടങ്ങളിൽ വെള്ളം കയറിയതോടെ നെല്ല് നശിച്ചിട്ടുണ്ട്. ജില്ലയുടെ നെല്ലറയായി അറിയപ്പെടുന്ന പൊന്നാനി കോൾപാടങ്ങളിലെ കർഷകർ മഴയുടെ തുടക്കത്തിലെ കൊയ്ത്തുയന്ത്രങ്ങളുടെ സഹായത്തോടെ നെല്ല് കൊയ്യാൻ ശ്രമിച്ചെങ്കിലും തുടർച്ചയായുണ്ടായ കനത്ത മഴ തടസ്സമായി. കൊയ്തെടുത്ത നെല്ല് സംരക്ഷിക്കാനും കഴിയുന്നില്ല.
ശക്തമായ കാറ്റാണ് വാഴ കർഷകർക്ക് വിനയായത്. 64,201 വാഴകൾ ഒടിഞ്ഞുതൂങ്ങി. 344.83 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 1,052 കർഷകരാണ് നഷ്ടം സഹിക്കുന്നത്.
നഷ്ടം ചില്ലറയല്ല
2,101 കർഷകർക്കാണ് വേനൽ മഴയിൽ നഷ്ടമുണ്ടായത്. ജില്ലയിൽ രണ്ട് ദിവസം കൂടി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മഴ കനത്താൽ കൃഷിനാശം ഇനിയും കൂടിയേക്കുമെന്ന ആശങ്കയിലാണ് കർഷകർ. വിള ഇൻഷ്വറൻസും നഷ്ടപരിഹാര തുകയും ലഭിക്കാനുള്ള കാലതാമസം കർഷകർക്ക് തിരിച്ചടിയാവുന്നുണ്ട്. പലരും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നടക്കം വായ്പയെടുത്താണ് കൃഷിയിറക്കുന്നത്.
കൃഷി നാശനഷ്ടക്കണക്ക്
വിള - ഹെക്ടർ - നഷ്ടം (ലക്ഷത്തിൽ)
പച്ചക്കറി - 31.940 - 13.33
തെങ്ങ് - 653 എണ്ണം - 21.76
റബ്ബർ - 590 എണ്ണം - 7.80
അടയ്ക്ക - 2,122 എണ്ണം - 6.05
ജാതിക്ക - 33 എണ്ണം - 1.36
മരച്ചീനി - 4.120 - 54,000 രൂപ
ആകെ നഷ്ടം - 549.72 ലക്ഷം
നഷ്ടം നേരിട്ട കർഷർ - 2,101
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |