തിരുവനന്തപുരം:ലൈഫ് പദ്ധതി വഴി വീടെന്ന സ്വപ്‌നം യാഥാർത്ഥ്യമായതിൽ മുഖ്യമന്ത്രിക്കും സർക്കാരിനും നന്ദി പറഞ്ഞ് കഠിനംകുളം വെട്ടുതുറ സ്വദേശിയായ ഐഷയും ഭർത്താവ് അമീറും. ലൈഫ് പദ്ധതിയിൽ പൂർത്തിയാക്കിയ 20,808 വീടുകളുടെ താക്കോൽ ദാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടന്നത് ഇവരുടെ വീട്ടിലായിരുന്നു. മുഖ്യമന്ത്രിയിൽ നിന്ന് താക്കോൽ ഏറ്റുവാങ്ങാൻ സാധിച്ചതിന്റെ സന്തോഷം കുടുംബം മറച്ചുവച്ചില്ല. 20 വർഷം മുമ്പ് നിർമ്മിച്ച വീട്ടിലാണ് ഇവർ കഴിഞ്ഞുവന്നത്. മത്സ്യത്തൊഴിലാളിയാണ് അമീർ.
അസ്ബറ്റോസ് ഷീറ്റ് മേഞ്ഞ പഴയ വീടിന്റെ മേൽക്കൂരയുൾപ്പെടെ തകർന്നുതുടങ്ങിയപ്പോഴാണ് വീടിനായി പഞ്ചായത്തിൽ അപേക്ഷ നൽകിയത്.എന്നാൽ കാത്തിരിപ്പ് നീണ്ടു.രണ്ട് വർഷം മുമ്പ് ഫിഷറീസ് വകുപ്പ് വഴി മത്സ്യത്തൊഴിലാളികൾക്കുള്ള ഭവനപദ്ധതിയിൽ അപേക്ഷിച്ചു.ഇതിലാണ് ലൈഫ് പദ്ധതിയിലുൾപ്പെടുത്തി വീട് അനുവദിച്ചത്.സർക്കാർ അനുവദിച്ചതും തങ്ങളുടെ സമ്പാദ്യവും കൂടിച്ചേർത്താണ് ഇവർ വീട് പൂർത്തിയാക്കിയത്.ബൈത്തുൽ അമൽ എന്ന പഴയ വീടിന്റെ പേര് തന്നെയാണ് പുതിയ വീടിനും നൽകിയിരിക്കുന്നത്.
മുഖ്യമന്ത്രി തങ്ങളുടെ വീട്ടിൽ എത്തുമെന്ന് രണ്ട് ദിവസം മുമ്പാണ് പഞ്ചായത്ത് അധികൃതർ അറിയിച്ചത്. ഇതോടെ വീടുംനാടും ഉത്സവലഹരിയിലായിരുന്നു.പ്രധാന റോഡിൽ നിന്ന് ഇടുങ്ങിയ വഴിയിലുള്ള വീട്ടിലേക്ക് കാൽനടയായെത്തിയ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ഐഷയും അമീറും രണ്ടാമത്തെ മകൻ മുഹമ്മദ് ഹാരിസും ചേർന്ന് താക്കോൽ ഏറ്റുവാങ്ങി. ഇവർക്ക് മുഖ്യമന്ത്രി പാത്രങ്ങളും സമ്മാനമായി നൽകി.മന്ത്രി എം.വി.ഗോവിന്ദനും ജനപ്രതിനിധികളും വീട്ടിലെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |