കൊച്ചി: ആരെങ്കിലും മറന്നുവച്ച ബാഗോ വസ്തുക്കളോ എടുത്ത് അറിയാത്ത രീതിയിൽ സ്ഥലം വിടുന്നവർ ധാരാളം പേരുണ്ട്. കൊച്ചിയിലെത്തിയ മലപ്പുറം സ്വദേശിയായ 56കാരന് കിട്ടിയ എട്ടിന്റെ പണി അറിഞ്ഞാൽ പിന്നെ ഈ പരിപാടിക്ക് ആരും മുതിരില്ല. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുത്ത് നിൽക്കെയാണ് സ്റ്റേഷനിലെ സിമന്റ് ബഞ്ചിൽ അനാഥമായിരിക്കുന്ന ബാഗ് മലപ്പുറം സ്വദേശിയുടെ കണ്ണിൽപ്പെട്ടത്. കുറെ നേരം കാത്തിട്ടും ബാഗെടുക്കാൻ ആരും വന്നില്ല. ഒരുടുവിൽ ഒരു കൗതുകത്തിന് ഈ ബാഗുമെടുത്ത് ആശാൻ അടുത്ത ട്രെയിൻ പിടിച്ചു.
ഇതിനിടയിലായിരുന്നു ട്വിസ്റ്റ്. നോർത്തിൽ നിന്ന് ഉടുപ്പിയിലേക്ക് പോയ വൃദ്ധദമ്പതികളുടെ സ്വർണാഭരണങ്ങൾ സൂക്ഷിച്ചിരുന്ന ബാഗായിരുന്നു കക്ഷി വീട്ടിലേക്ക് കൊണ്ടുപോയത്. ട്രെയിൻ കയറുന്നതിനിടെ എടുക്കാൻ മറന്ന ബാഗിന്റെ വിവരം ഇതികം വൃദ്ധദമ്പതികൾ അടുത്ത ബന്ധുവിനെ വിളിച്ച് പറഞ്ഞിരുന്നു. എന്നാൽ ഇയാൾ സ്ഥലത്ത് എത്തിയെങ്കിലും ബാഗ് കണ്ടില്ല. തുടർന്ന് പൊലീസിൽ പരാതി നൽകി. സി.സി.ടിവി പരിശോധിച്ച് ബാഗ് എടുത്തയാളെ തിരിച്ചറിഞ്ഞു. പിന്നെ അധിക സമയം വേണ്ടിവന്നില്ല, അങ്കമാലിയിൽ നിന്ന് മലപ്പുറംകാരൻ പിടിയിലായി. താൻ ബാഗ് മോഷ്ടിച്ചതല്ലെന്നും ഒരു കൗതുകത്തിന് എടുത്തതാണെന്നുമാണ് ഇയാളുടെ മൊഴി. സംഭവം മോഷണ വകുപ്പിൽ വരുന്നതിനാൽ പ്രതിയെ കസ്റ്റഡിയിലെടുത്ത് റെയിൽവെ പൊലീസിന് കൈമാറി. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |