തിരുവനന്തപുരം: മഴക്കാലം അടുത്തിരിക്കെ നഗരത്തിൽ വെല്ലുവിളിയുയർത്തി മഴക്കാല പൂർവ ശൂചീകരണം. സ്ഥലപരിമിതിയാണ് നഗരസഭ നേരിടുന്ന പ്രധാന പ്രശ്നം. ശുചീകരണത്തിന്റെ ഭാഗമായി ഓടകളിൽ നിന്നും ജലാശയങ്ങളിൽ നിന്നും കോരിമാറ്റുന്ന മാലിന്യവും മണ്ണും നിക്ഷേപിക്കാൻ സ്ഥലമില്ലാതെ നെട്ടോട്ടമോടുകയാണ് നഗരസഭാ ആരോഗ്യവിഭാഗം. അതത് വാർഡുകളിൽ കൗൺസിലർമാർ തന്നെ സ്ഥലം കണ്ടെത്തി മാലിന്യം നിക്ഷേപിക്കണമെന്നാണ് നിലവിലെ തീരുമാനം. പല വാർഡുകളിലും ഓടയിൽ നിന്ന് കോരിയ മണ്ണ് ഓടയുടെ വശങ്ങളിൽ നിക്ഷേപിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ മണ്ണ് വീണ്ടും ഓടയിലേക്ക് തന്നെ ഒലിച്ചിറങ്ങി. ഓടകളിൽ നിന്ന് കോരുന്ന മണ്ണ് ഫലപ്രദമായി ഉപയോഗിക്കാനും നിക്ഷേപിക്കാനുമുള്ള സംവിധാനം നടപ്പിലാക്കണമെന്ന് ആവശ്യത്തിന് വർഷങ്ങളുടെ പഴക്കം ഉണ്ട്. നഗരത്തിലെ പ്രധാന തോടുകളായ പാർവതി പുത്തനാർ, ആമയിഴഞ്ചാൻ തോട്, കരിയിൽ തോട് എന്നിവയിലെ മാലിന്യവും മണ്ണും പൂർണമായി ഇതുവരെ നീക്കിയിട്ടില്ല. റോഡ് ഫണ്ട് ബോർഡ്, പി.ഡബ്ല്യു.ഡി, ഇറിഗേഷൻ എന്നിവയുടെ ഓടകളുടെ ശുചീകരണവും നടക്കുന്നില്ല. നിലവിൽ പെയ്യുന്ന ശക്തമായ മഴയിൽ ഓടകളെല്ലാെം നിറഞ്ഞ് വെള്ളം റോഡിലേക്ക് ഒഴുകുകയാണ്.
പകർച്ചവ്യാധികളും
പിടിമുറുക്കുന്നു
മഴക്കാലം വന്നതോടെ നഗരം പകർച്ചവ്യാധി ഭീഷണയും നേരിടുന്നുണ്ട്. മാലിന്യസംസ്കരണവും കൊതുക് നിവാരണവും കാര്യക്ഷമമായി നടത്താത്തതാണ് അസുഖങ്ങൾ പടരാനുള്ള കാരണം. മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി ഓടകൾ വൃത്തിയാക്കുന്ന ജോലി പാതിവഴിയിൽ ഉപേക്ഷിച്ചതും ഇതിന്റെ ആക്കം കൂട്ടി. അജൈവ മാലിന്യങ്ങൾ നഗരസഭയുടെ ശേഖരണകേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുകയാണ്. എലിപ്പനി, ഡെങ്കിപ്പനി, ചിക്കുൻ ഗുനിയ എന്നീ രോഗങ്ങൾ നഗരത്തിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. നഗരത്തിൽ പലയിടങ്ങളിലും മാലിന്യങ്ങൾ കെട്ടികിട്ടകുന്നുണ്ട്. ഇത് പഴകിയശേഷം മഴപെയ്യുമ്പോൾ റോഡിലേക്കും വീടുകളിലേക്കും ഒലിച്ചെത്തും. ഇത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. കൊതുക് നിവാരണവും പ്രതിരോധവും മന്ദഗതിയിലാണ്. കൂടാതെ ബോധവത്കരണവും പ്രതിരോധ മരുന്ന് വിതരണവും നടക്കുന്നില്ല.
ജലസേചന വകുപ്പിന്റെ ശുചീകരണം
വെള്ളപ്പൊക്കം തടയാൻ നഗരത്തിലെ പ്രധാന ജലസ്രോതസുകൾ വൃത്തിയാക്കുന്ന ജലസേചന വകുപ്പിന്റെ ജോലികൾ ഈ മാസം അവസാനം പൂർത്തീകരിക്കുമന്ന് അധികൃതർ അറിയിച്ചു. നഗരത്തിലെ പത്ത് പ്രധാന ജലസ്രോതസുകളിലാണ് വെള്ളപ്പൊക്ക ലഘൂകരണ പദ്ധതി ആരംഭിക്കുന്നത്. എട്ട് കോടി രൂപയാണ് പദ്ധതിത്തുക. പഴവങ്ങാടി തോട്, ഉള്ളൂർ തോട്, കരിയിൽ തോട്, കരിമാടം കുളം, തെക്കനകര കനാൽ, കിള്ളിയാർ, കരമനയാർ, പാർവതി പുത്തനാർ, തെറ്റിയാർ തോട് എന്നിവിടങ്ങളിൽ 3.81 കോടി രൂപ ചെലവഴിച്ചതാണ് ആദ്യഘട്ടം. രണ്ടാംഘട്ടത്തിൽ കിള്ളിയാർ, കരമനയാർ, പഴവങ്ങാടി തോട് എന്നിവിടങ്ങളിൽ 4.24 കോടി രൂപയാണ് ചെലവാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |