കൊച്ചി: വേനൽച്ചൂടിൽ സംസ്ഥാനം വെന്തുരുകേണ്ടപ്പോൾ പെരുമഴ പെയ്യാൻ കാരണം ചൂടേറ്റ് താളം തെറ്റിയ അറബിക്കടൽ. 100 വർഷത്തിനിടെ അറബിക്കടലിലെ താപനില 1.5 ഡിഗ്രി സെൽഷ്യസ് വർദ്ധിച്ചു. പസഫിക്ക്, അറ്റ്ലാന്റിക്ക് സമുദ്രങ്ങളിൽ ഇക്കാലയളവിലുണ്ടായ വർദ്ധന 0.7 ഡിഗ്രി മാത്രം. അതിതീവ്രമഴയ്ക്ക് കാരണമാകുന്ന അറബിക്കടലിലെ ന്യൂനമർദ്ദത്തിന് കാരണം ഈ മാറ്റമാണ്. ബംഗാൾ ഉൾക്കടലിൽ കണ്ടുവന്നിരുന്ന ഈ പ്രതിഭാസം മൂന്ന് വർഷം മുമ്പാണ് അറബിക്കടലിലും പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.
താപനിലയിലെ മാറ്റം വമ്പൻ കൂമ്പാരമേഘങ്ങൾ (ക്യുമുലോനിംബസ് ) രൂപം കൊള്ളാനിടയാക്കും. ചുരുങ്ങിയ സമയത്തിനുള്ളിൽ വലിയ മഴയ്ക്ക് ഇടയാക്കുന്ന ഇത്തരം മേഘങ്ങൾ കേരളതീരവും കൈയടക്കിക്കഴിഞ്ഞു. 1980 മുതലുള്ള മൺസൂൺ സീസൺ അടിസ്ഥാനമാക്കിയ കാലാവസ്ഥാ പഠനത്തിലാണ് ഇക്കാര്യങ്ങൾ ഗവേഷകർക്ക് വ്യക്തമായത്. 122 ദിവസം നീളുന്ന മൺസൂണിൽ രണ്ടു മൂന്ന് ദിവസം മാത്രമേ ഭീമാകാരമായ കൂമ്പാരമേഘങ്ങളുടെ സാന്നിദ്ധ്യമുണ്ടാകാറുള്ളൂ. പക്ഷേ ഇപ്പോൾ ഇത്തരം അവസരങ്ങൾ കൂടിവരികയാണ്.
തെർമോക്ലൈനും ചൂടാകുന്നു
അറബിക്കടലിന്റെ മേൽത്തട്ടിന് 200 മീറ്റർ താഴെ മുതൽ ഒരു കിലോമീറ്റർ വരെയുള്ള ഭാഗത്തും (തെർമോക്ലൈൻ) ചൂടേറുകയാണ്. ബംഗാൾ ഉൾക്കടലിൽ മേൽത്തട്ട് മാത്രമേ ചൂടാകുന്നുള്ളൂ. ഇത് വേഗം തണുക്കുകയും ചെയ്യും. തെർമോക്ലൈൻ ചൂടാകുന്നത് കടൽ ഏറെനേരം ചൂടായി നിൽക്കാനും മഴമേഘങ്ങൾ രൂപം കൊള്ളാനുമിടയാക്കും.
ചൂടാകാൻ കാരണം
1. മൂന്നുവശവും കര
2. ജലപ്രവാഹം കുറവ്
3. ആഗോള താപനം
പശ്ചിമഘട്ടവും അറബിക്കടലുമാണ് കേരളത്തിന്റെ മികച്ച കാലാസ്ഥയ്ക്ക് കാരണം. അറബിക്കടലിലെ താപ വർദ്ധനയും പശ്ചിമഘട്ടത്തിലെ പരിസ്ഥിതിനാശവും കാലാവസ്ഥാ വ്യതിയാനത്തിന് കാരണമായി.
ഡോ. എസ്.അഭിലാഷ്
ഡയറക്ടർ
കുസാറ്റ് റഡാർ കേന്ദ്രം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |