ജയ്പൂർ : ഉത്തരേന്ത്യയിൽ വരന്റെ വീട്ടിലേക്ക് ആഘോഷപൂർവം നൃത്തമാടിയാണ് വരന്റെ സംഘം ചെല്ലുക. കുതിരപ്പുറത്ത് കയറി വരൻ ആഘോഷത്തോടെ വരുന്ന ചടങ്ങുകൾ സിനിമയിലെങ്കിലും നാം കണ്ടിരിക്കും. എന്നാൽ ആഘോഷം അതിരുകടന്നപ്പോൾ രാജസ്ഥാനിൽ യുവാവിന്റെ വിവാഹം മുടങ്ങിയ സംഭവമാണ് ഇപ്പോൾ അവിടത്തെ മാദ്ധ്യമങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത്. സുഹൃത്തുക്കളോടൊപ്പം നൃത്തം ചെയ്യുകയും മദ്യപിക്കുകയും ചെയ്ത വരൻ എത്താൻ മണിക്കൂറുകളോളം താമസിച്ചതാണ് വിവാഹം മുടങ്ങാൻ കാരണം. ഇതിനൊപ്പം മദ്യപിച്ച് ലക്കുകെട്ട് എത്തിയ വരനെ വേണ്ടെന്ന് പെൺകുട്ടി തീരുമാനിച്ചതോടെ കാര്യങ്ങൾ ഒരു തീരുമാനത്തിലെത്തുകയായിരുന്നു. വരന്റെ വിവാഹം മുടങ്ങിയെങ്കിലും, മറ്റൊരാളെ കണ്ടെത്താനായതോടെ വധുവിന്റെ വിവാഹം മംഗളമായി നടന്നു. രാജസ്ഥാനിലെ ചുരു ജില്ലയിലെ തഹസിലിലെ ചെലന ഗ്രാമത്തിലാണ് സംഭവം.
കഴിഞ്ഞ ഞായറാഴ്ചയാണ് വരനായ സുനിലും ബന്ധുക്കളും വധുവിന്റെ ഗ്രാമത്തിലേക്ക് വിവാഹത്തിന് എത്തിയത്. രാത്രി വധുവിന്റെ വീട്ടിലേക്ക് ഘോഷയാത്ര പുറപ്പെട്ടപ്പോൾ തന്നെ വരനും സുഹൃത്തുക്കളും മദ്യപിച്ച് നൃത്തം തുടങ്ങിയിരുന്നു. മണിക്കൂറുകൾ വൈകി വധുവിന്റെ വീട്ടിൽ സംഘമെത്തിയപ്പോൾ അതിൽ പലരും ലക്കുകെട്ട് ബഹളം വയ്ക്കാൻ തുടങ്ങി. ഇതോടെ വധുവിന്റെ വീട്ടുകാർ വരനെ ഒഴിവാക്കി മറ്റൊരാളുമായി യുവതിയുടെ വിവാഹം കഴിക്കാൻ തീരുമാനിച്ചു. തുടർന്ന് വരന്റെ വീട്ടുകാർ രാജ്ഗഡ് പൊലീസ് സ്റ്റേഷനിലെത്തി വധുവിന്റെ വീട്ടുകാർക്കെതിരെ പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |