കമ്മ്യൂണിറ്റി പ്ലാറ്റ്‌ഫോമായ ലോക്കൽ സർക്കിൾസ് നടത്തിയ സർവേയിൽ രാജ്യത്തെ 64% പേർക്കും ദിവസവും മൂന്നോ അതിലധികമോ സ്പാം കോളുകളോ സന്ദേശങ്ങളോ മൊബൈലിൽ ലഭിക്കുന്നു. പലരും ഇത് ഒരു പീഡനമാണെന്നാണ് വിലയിരുത്തിയിരിക്കുന്നത്. ട്രായിയുടെ ഡൂ നോട്ട് ഡിസ്റ്റർബിൽ (ഡിഎൻഡി) രജിസ്റ്റർ ചെയ്തവർക്ക് പോലും ഇത്തരത്തിൽ സ്പാം കോളുകളും സന്ദേശങ്ങളും ലഭിക്കുന്നുവെന്നും സർവേയിൽ തെളിഞ്ഞിട്ടുണ്ട്.
ലഭിക്കുന്ന സ്പാം കോളുകളിൽ ഭൂരിഭാഗവും സാമ്പത്തിക വിഷയങ്ങളെ കുറിച്ചാണ്. അമ്പത്തിയൊന്ന് ശതമാനവും ഇത്തരത്തിലാണ്. റിയൽ എസ്റ്റേറ്റ് സംബന്ധിയായ സ്പാം കോളുകൾ 29 ശതമാനത്തോളം വരും. ആരോഗ്യ ഇൻഷുറൻസ്, മെഡിക്കൽ സേവനങ്ങൾ, ഫോണിലെ ഓഫറുകൾ, ജോലി ഓഫറുകൾ എന്നീ വിഷയങ്ങളെ കുറിച്ചും സ്പാം കോളുകൾ എത്തുന്നു. ഇത്തരത്തിലുള്ള താത്പര്യമില്ലാത്ത പ്രമോഷണൽ കോളുകളിൽ ആളുകൾ വഞ്ചിതരാവാനും സാദ്ധ്യതയേറെയുണ്ട്.
സർവേയിൽ പങ്കെടുത്തവരിൽ പ്രതിദിനം മുപ്പത്തിയഞ്ചിലധികം സ്പാം കോളുകൾ ലഭിക്കാറുണ്ടെന്ന് വരെ പ്രതികരിച്ചവർ ഉണ്ട്. ഇതേ വിഷയത്തിൽ കഴിഞ്ഞ വർഷം കോളർ ഐഡി ആപ്പായ 'ട്രൂകോളർ' പുറത്ത് വിട്ട റിപ്പോർട്ടിലും ലോകത്ത് ഏറ്റവും കൂടുതൽ സ്പാം കോളുകൾ ലഭിക്കുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. ഒരോ ഉപയോക്താവിനും ഒരു മാസത്തിൽ ഏകദേശം 17 സ്പാം കോളുകൾ ലഭിക്കുന്നുണ്ട്. ഇത്തരം കോളുകൾ കണ്ടാൽ അത് എടുക്കാതെ കട്ട് ചെയ്യുന്നവരും ആ നമ്പർ ബ്‌ളോക്കു ചെയ്യുന്ന ശീലമുള്ളവരും സർവേയിൽ പങ്കെടുത്തിട്ടുണ്ട്. എന്നാൽ ചിലരാവട്ടെ ഇനി മേലാൽ വിളിക്കരുതെന്ന് ആവശ്യപ്പെടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |