കോട്ടയം. നിർദ്ദിഷ്ട എരുമേലി വിമാനത്താവളത്തിന്റെ റൺവേ ദിശ പരിശോധന അനുകൂലം. വിമാനം പറന്നുയരുമ്പോഴും താഴുമ്പോഴും കാഴ്ച മറയ്ക്കുന്ന കെട്ടിടങ്ങളോ മലകളോ ടവർ ലൈനുകളോ ഉണ്ടോ എന്നറിയാനുള്ള ഒബ്സ്റ്റക്കിൾ ലിമിറ്റേഷൻ സർഫസ് സർവേയാണ് നടത്തിയത്.
എരുമേലിയിലേത് കരിപ്പൂർ വിമാനത്താവളത്തിലെപ്പോലെ ടേബിൾ ടോപ്പ് റൺവേ ആണെന്നും അപകട സാദ്ധ്യത കൂടുതലാണെന്നും ഡയറക്ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷൻ കേന്ദ്ര വ്യോമമന്ത്രായത്തിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതേത്തുടർന്നാണ് ഒ.എൽഎസ് സർവേ നടത്തിയത്.
നേരത്തേ ചെറുവള്ളി എസ്റ്റേറ്റിൽ 2.7 കിലോമീറ്റർ നീളത്തിൽ സ്ഥലം റൺവേയ്ക്കായി കണ്ടെത്തിയിരുന്നു. അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്ക് മൂന്നു കിലോമീറ്റർ നീളം വേണം. എന്നാൽ ചെറുവള്ളി എസ്റ്റേറ്റിൽ ആവശ്യത്തിന് സ്ഥമുള്ളതിനാൽ ഇതിന് ബുദ്ധിമുട്ടുണ്ടാവില്ല.
കൺസൾറ്റിംഗ് ഏജൻസിയായ അമേരിക്കൻ കമ്പനി ലൂയി ബഗ്റിന്റെ നേതൃത്വത്തിലാണ് പാരിസ്ഥിതിക ആഘാത പഠനവും നടത്തുന്നത്. ചെറുവള്ളി എസ്റ്റേറ്റിൽ കൂടുതലും റബർ തോട്ടമായതിനാൽ പാരിസ്ഥിതിക പഠനം പ്രശ്നമാകില്ല. മലയോ വനമോ വെട്ടി ഒതുക്കേണ്ട സാഹചര്യവുമില്ല. വിമാനത്താവളങ്ങൾ തമ്മിൽ 150 കിലോമീറ്റർ ദൂരപരിധി വേണമെന്നാണ് വ്യവസ്ഥ. നെടുമ്പാശേരി വിമാനത്താവളം ഈ ദൂരപരിധിയിലാണ് വരുന്നത്. എന്നാൽ കരിപ്പൂർ കണ്ണൂർ വിമാനത്താവളങ്ങൾ തമ്മിൽ അകലം കറവായിട്ടും കണ്ണൂരിന് ഇളവോടെ അനുമതി ലഭിച്ചിരുന്നു .
സാദ്ധ്യതാ പഠനത്തിനും വിശദമായ പദ്ധതി രേഖയ്ക്കും സംസ്ഥാന ബഡ്ജറ്റിൽ രണ്ടു കോടി രൂപ അനുവദിച്ചിരുന്നു. പാർലമെന്റ് സമിതി അനുകൂല നിലപാട് എടുത്തതും റൺവേ ദിശ അനുകൂലമായതും നിർദ്ദിഷ്ട എരുമേലി വിമാനത്താവളം യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷ വർദ്ധിപ്പിച്ചിരിക്കയാണ് . ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് പാലാ സബ് കോടതിയിൽ തുടരുകയാണ്. വിധി വരുംമുമ്പേ ഒത്തുതീർപ്പിന്റെ ഭാഗമായി ആവശ്യമായ തുക കോടതിയിൽ കെട്ടിവെച്ച് സ്ഥലത്തിന്റെ ഉടമസ്ഥാവകാശം മുൻകൂട്ടി ഉറപ്പിക്കാനാണ് സർക്കാർ നീക്കം.
എരുമേലി വിമാനത്താവളം സ്പെഷ്യൽ ഓഫീസർ വി.തുളസീദാസ് പറയുന്നു.
ചെന്നെയിലെ ജിയോ എ.ഡി എന്ന ഏജൻസിയാണ് സർവേ നടത്തിയത്. ഇതോടെ റൺവേയെക്കുറിച്ചുള്ള ആശങ്ക ഇല്ലാതായി. കേന്ദ്ര വ്യോമ മന്ത്രായത്തിന്റെ അനുകൂല റിപ്പോർട്ട് ഇതോടെ ലഭിക്കും. വിമാനത്താവളവുമായി ബന്ധപ്പെട്ട സാങ്കേതിക, സാമ്പത്തിക സാദ്ധ്യതാ പഠന റിപ്പോർട്ട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ഡി.ജി.സി.എ ചൂണ്ടിക്കാട്ടിയ അപാകതകളടക്കം പരിഹരിച്ച് റിപ്പോർട്ട് ഉടൻ നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |