മുണ്ടക്കയം. ഉടമയുടെ സുഹൃത്തായ പൊലീസുകാരനെന്ന് പറഞ്ഞെത്തിയ യുവാവ് തുണിക്കടയിൽ നിന്ന് 2000 രൂപ തട്ടിയെടുത്തതായി പരാതി. മുണ്ടക്കയം ബസ് സ്റ്റാൻഡിന് സമീപമുള്ള സ്ഥാപനത്തിൽ തിങ്കഴാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. പൊൻകുന്നത്ത് നിന്ന് വരികയാണെന്നും എ.എസ്.ഐ ആണെന്നും കടയുടമയുടെ സുഹൃത്താണെന്നും പറഞ്ഞ് ജീവനക്കാരിയോട് 2000 രൂപ ആവശ്യപ്പെടുകയായിരുന്നു. സ്ഥലത്തില്ലാതിരുന്ന കടയുടമയെ വിളിച്ച് ജീവനക്കാരി വിവരം പറയുകയും യുവാവിന് ഫോൺ കൈമാറുകയും ചെയ്തു. എ.എസ്.ഐ സുഭാഷ് ആണെന്ന് പറഞ്ഞ് പരിചയമുള്ളപോലെ സംസാരിക്കുകയും അത്യാവശ്യമായി 2000 രൂപ വേണമെന്ന് ഉടമയോട് ആവശ്യപ്പെടുകയും ചെയ്തു. അടുത്തദിവസം തിരികെ നൽകാമെന്നും പറഞ്ഞു. പരിചയമുള്ള പൊലീസുകാരനായിരിക്കുമെന്നു കരുതിയ കടയുടമ പറഞ്ഞത് വിശ്വസിച്ച് പണം വാങ്ങിക്കോളാൻ പറയുകയും, യുവാവ് പണം വാങ്ങി സ്ഥലം വിടുകയും ചെയ്തു. പറഞ്ഞ സമയത്ത് പണം തിരികെ ലഭിക്കാഞ്ഞതോടെ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പാണെന്ന് വ്യക്തമായത്. കടയുടമ പൊലീസിൽ പരാതി നൽകി. മുൻപും മുണ്ടക്കയം ടൗണിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |