മഹീന്ദ മാറി... വിക്രമസിംഗെ വന്നു.. ഇല്ല ശ്രീലങ്കയ്ക്ക് മാറ്റമില്ല. അതെ ഒരു രാജ്യം അതിന്റെ ചരിത്രത്തില്‍ നേരിടാവുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൂടെ ആണ് ഇപ്പോള്‍ ശ്രീലങ്ക കടന്നുപോകുന്നത്. ഭരണത്തിലെ പിടിപ്പകേടുകളും ആഭ്യന്തര യുദ്ധത്തിന്റെ ശേഷിപ്പുകളും എല്ലാം
ആ രാജ്യത്തെ ഇടവേള ഇല്ലാതെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ദുര്‍ഭരണത്തിന്റെ മൂര്‍ത്തി രൂപം മഹിന്ദ രജപക്സയെ താഴെ ഇറക്കി വിക്രമസിംഗയെ അധികാരമേല്‍പ്പിച്ചപ്പോള്‍ ഒരു പക്ഷേ ജനം ഒരു പൊടിയ്ക്ക് പ്രതീക്ഷ അര്‍പ്പിച്ചിരുന്നിരിക്കണം.
എന്നാല്‍മഹീന്ദ രജപക്‌സെ മാറി റെനില്‍ വിക്രമസിംഗെ വന്നിട്ടും രാജ്യത്തിന്റെ പ്രതിസന്ധിയ്ക്ക് യാതൊരു വ്യത്യാസവും ഇല്ല. ഏറെ വാഗ്ദാനങ്ങളും പ്രതീക്ഷകളും സത്യ പ്രതിഞ്ജയ്ക്ക് ശേഷം പുതിയ പ്രധാന മന്ത്രി നല്‍കിയിരുന്നു. പക്ഷേ രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥ നോക്കിയാല്‍ നമുക്ക് മനസിലാക്കാം എത്രത്തോളം ദയനീയം ആണ് ലങ്കയുടെ ഇപ്പോഴത്തെ അവസ്ഥ എന്ന്. ഹൃദ്രോഗത്തിന് ഉപയോഗിക്കുന്നത് ഉള്‍പ്പടെയുള്ള 14 തരം അവശ്യ മരുന്നുകള്‍, ശസ്ത്രക്രിയാ ഉപകരണങ്ങള്‍ തുടങ്ങിയവ രാജ്യത്ത് കിട്ടാനില്ല. രോഗികളുടെ ഭക്ഷണ വിതരണ സംവിധാനവും അവതാളത്തിലാണ്. നിലവില്‍ രാജ്യത്ത് ഒറ്റ ദിവസത്തേക്ക് ...ഒരേ ഒരു ദിവസത്തേക്കുളള പെട്രോള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നാണ് പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുള്ളത്. ഇപ്പോള്‍ തന്നെ പെട്രോൾ പമ്പുകളില്‍ വാഹനങ്ങളുടെ വലിയ നിരയാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. പെട്രോള്‍ തീരുന്നതോടെ രാജ്യത്തെ ഗതാഗത സംവിധാനങ്ങളും ആകെ തകിടം മറിയും എന്നത് ഊഹിക്കാവുന്നതേ ഉളളു. ശരിക്കും ഇത് ഉന്തിനു കൂടെ തളള് എന്ന പോലെ രാജ്യത്തെ നിലവിലത്തെ പ്രതിസന്ധിയുടെ ആക്കം കൂട്ടുകയും ചെയ്യും. രാജ്യത്ത് അടിയന്തരമായി 75 ദശലക്ഷം ഡോളര്‍ വിദേശനാണ്യം വേണം എന്നാണ് പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ടു പറഞ്ഞത്. ഈ പണം ലഭിച്ചില്ലെങ്കില്‍ അവശ്യ വസ്തുക്കളുടെ ഇറക്കുമതി തടസ്സപ്പെടുമെന്ന ആശങ്കയും വിക്രമസിംഗെ ഉന്നയിച്ചിട്ടുണ്ട്. ശരിക്കും പറഞ്ഞാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പോലും കഴിയാത്ത സാഹചര്യമാണ് രാജ്യത്ത് ഇപ്പോഴുള്ളത്. ഇതിനായി കേന്ദ്ര ബാങ്കിന് പുതിയ നോട്ടുകള്‍ അച്ചടിക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിസന്ധി മറി കടക്കുന്നതിനായി മറ്റ് മാര്‍ഗ്ഗങ്ങളും സര്‍ക്കാര്‍ തേടുന്നുണ്ട്. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ള ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ സ്വകാര്യവത്കരണം ആണ് അതില്‍ ഒന്ന്. പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് എത്രത്തോളം പ്രായോഗികമാകും എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.
2021 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 45 ബില്യണ്‍ ശ്രീലങ്കന്‍ രൂപ അതായത് 129.5 ദശലക്ഷം ഡോളര്‍ ആണ് എയര്‍ലൈന്‍സിന്റെ നഷ്ടം. രണ്ട് മാസം കൂടി പ്രതിസന്ധി തുടരുമെന്നാണ് പുതിയ സര്‍ക്കാര്‍ പറയുന്നത്. എന്തായാലും നിലവിലത്തെ സ്ഥിതിയില്‍ പവര്‍കട്ട് ദിവസവും 15 മണിക്കൂറാക്കി ഉയര്‍ത്തേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. നമ്മുടെ ജീവിതത്തിലെ ഏറ്റവും കഷ്ടപ്പാട് നിറഞ്ഞതായിരിക്കും വരാനിരിക്കുന്ന രണ്ട് മാസങ്ങള്‍ എന്നായിരുന്നു വിക്രമസിംഗെ ജനങ്ങളോട് പറഞ്ഞത്. ഇന്ത്യയില്‍ നിന്ന് ക്രെഡിറ്റ് ലൈന്‍ വഴി പെട്രോളും ഡീസലും എത്തിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട് എന്നാണ് വിവരം. എന്നാല്‍ ഇതും കുറച്ചു നാളത്തേക്ക് മാത്രമേ സാധ്യമാവുകയുള്ളു. കേന്ദ്ര ബാങ്കിനോട് കൂടുതല്‍ നോട്ടുകള്‍ അച്ചടിക്കാന്‍ ആവശ്യപ്പെടുന്നത് തന്റെ തന്നെ താത്പര്യത്തിന് വിരുദ്ധമാണെന്ന് കൂടി പറഞ്ഞു വയ്ക്കുന്നുണ്ട് വിക്രമസിംഗെ. കൂടുതല്‍ നോട്ടുകള്‍ അച്ചടിച്ചുപുറത്ത് വിടുന്നത് രൂപയുടെ മൂല്യം കുറയ്ക്കുമെന്ന് ഓര്‍മപ്പെടുത്താന്‍ മറക്കുന്നുമില്ല. എന്തായാലും ചില ത്യാഗങ്ങള്‍ സഹിച്ചുകൊണ്ട് വെല്ലുവിളികളെ നേരിടാന്‍ ജനങ്ങള്‍ സ്വയം തയ്യാറാകണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തിട്ടുണ്ട്. എന്തൊക്കെ പ്രതിസന്ധി വന്നാലും രാജ്യത്തെ ഈ പ്രതിസന്ധികളില്‍ നിന്ന് കരകയറ്റുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം ആവര്‍ത്തിക്കുന്നുണ്ട്. പരാജയത്തില്‍ കൂപ്പു കുത്തിയ ശ്രീലങ്ക ഈ അഗ്നി പരീക്ഷ താണ്ടുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |