തിരുവനന്തപുരം: സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനുളള ഇക്കണോമിക് ഒഫൻസസ് വിങ്ങ് നിലവിൽ വന്നതോടെ സംസ്ഥാനത്ത് നടക്കുന്ന പലതരത്തിലുമുളള സാമ്പത്തികത്തട്ടിപ്പുകൾക്ക് അറുതിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിന് രൂപം നൽകിയ ഇക്കണോമിക് ഒഫൻസസ് വിങ്ങിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ചിന്റെ പുതിയ ആസ്ഥാന മന്ദിരം, പുളിങ്കുന്ന് പോലീസ് സ്റ്റേഷൻ കെട്ടിടം, വിവിധ ജില്ലകളിലെ ഫോറൻസിക് സയൻസ് ലാബുകൾ, പോലീസ് സ്റ്റേഷനുകളിലെ വനിത ശിശു സൗഹൃദ ഇടങ്ങൾ, കാസർകോട് നവീകരിച്ച ജില്ലാ പോലീസ് ആസ്ഥാനം എന്നിവയുടെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു.
സാക്ഷരതയിലും സാങ്കേതിക അവബോധത്തിലും മുന്നിലാണെങ്കിലും മലയാളികളാണ് എറെയും സാമ്പത്തിക തട്ടിപ്പിൽപ്പെടുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരം തട്ടിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ പുറത്ത് വന്നിട്ടും മലയാളികൾ വീണ്ടും ചതിക്കുഴികളിൽ പെടുന്നു. ഉടനടി വായ്പ ലഭ്യമാക്കുന്ന ആപ്പുകൾ മുഖേന വായ്പ എടുത്ത് തട്ടിപ്പിന് ഇരയാകുന്നവരും നിരവധിയാണ്. ഇത് ഉൾപ്പെടെയുളള സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനാണ് സാങ്കേതിക പരിജ്ഞാനവും സാമ്പത്തിക കുറ്റാന്വേഷണത്തിൽ മുൻപരിചയവുമുളള ഒരു സംഘം പോലീസ് ഉദ്യോഗസ്ഥരെ ഉൾക്കൊളളിച്ച് ഇക്കണോമിക് ഒഫൻസസ് വിങ്ങിന് രൂപം നൽകിയത്. ഇതിനായി 226 എക്സിക്യുട്ടീവ് തസ്തികകളും ഏഴ് മിനിസ്റ്റീരിയൽ തസ്തികകളും സൃഷ്ടിച്ചകാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
ബോധപൂർവ്വം പ്രശ്നങ്ങളുണ്ടാക്കി നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കുന്നതിനുളള ശ്രമം അടുത്തിടെയായി കണ്ടുവരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ സ്വൈരജീവിതത്തിന് വിഘാതമാകുന്ന ഒന്നും ഇവിടെ സംഭവിക്കരുതെന്ന് സ്റ്റേറ്റ് പോലീസ് സ്‌പെഷ്യൽ ബ്രാഞ്ച് ഉൾപ്പെടെയുളള പോലീസ് ഏജൻസികൾ ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് സ്‌പെഷ്യൽ ബ്രാഞ്ച് സംവിധാനം നല്ല നിലയിലാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം സിറ്റി, പത്തനംതിട്ട, പാലക്കാട്, കോഴിക്കോട് സിറ്റി, കണ്ണൂർ സിറ്റി, വയനാട് എന്നീ ആറ് ജില്ലകളിലാണ് ജില്ലാ ഫോറൻസിക് സയൻസ് ലാബോറട്ടറികൾ നിലവിൽ വന്നത്. തുമ്പ, പൂന്തുറ, കഴക്കൂട്ടം, വട്ടിയൂർക്കാവ്, തളിപ്പറമ്പ്, പയ്യന്നൂർ, ഇരിട്ടി, പേരാവൂർ, വെള്ളരിക്കുണ്ട് എന്നീ പോലീസ് സ്റ്റേഷനുകളിലെ വനിതാ ശിശു സൗഹൃദഇടങ്ങൾ, കേരള പോലീസ് അക്കാദമിയിലെ പോലീസ് റിസർച്ച് സെന്റർ, പി.റ്റി നേഴ്സറി എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവ്വഹിച്ചു.
ഓൺലൈനായി നടന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത്, എ.ഡി.ജി.പിമാരായ ഡോ.ഷേക്ക് ദർവേഷ് സാഹിബ്, റ്റി.കെ.വിനോദ് കുമാർ, മനോജ് എബ്രഹാം, ജനപ്രതിനിധികൾ എന്നിവരും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |