അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് മാസങ്ങൾ ശേഷിക്കെ, കോൺഗ്രസിന് കനത്ത തിരിച്ചടിയേകി പാട്ടീദാർ സംവരണ പ്രക്ഷോഭ നേതാവും ഗുജറാത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റുമായ ഹാർദ്ദിക് പട്ടേൽ രാജിവച്ചു. ഗുജറാത്ത് ജനതയ്ക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് രാജി പ്രഖ്യാപിച്ച ശേഷം ഹാർദ്ദിക് പറഞ്ഞു.
സോണിാഗാന്ധിക്കെഴുതിയ വിശദമായ രാജിക്കത്തിൽ രാഹുൽഗാന്ധിക്കെതിരെ രൂക്ഷ വിമർശനങ്ങളുന്നയിച്ചിട്ടുണ്ട്.
നിർണായ ഘട്ടങ്ങളിൽ, രാജ്യത്തിന് ഏറ്റവും ആവശ്യമായ സമയങ്ങളിലെല്ലാം നേതാവ് വിദേശത്തായിരിക്കുമെന്നും കൂടിക്കാഴ്ചയ്ക്ക് ഏതെങ്കിലും വിധത്തിൽ സമയം അനുവദിച്ചാൽ തന്നെ ഗുജറാത്തിന്റെ പ്രശ്നങ്ങൾക്ക് ചെവി തരാതെ ഫോണിൽ കുത്തിക്കളിച്ചിരിക്കുമെന്നും ഹാർദ്ദിക് കത്തിൽ പറയുന്നു.
ഗുജറാത്ത് പിടിക്കണമെന്ന് ആത്മാർത്ഥമായ ഒരു ആഗ്രഹവും കോൺഗ്രസ് നേതൃത്വത്തിന് ഇല്ലെന്നും സംസ്ഥാനത്തെത്തുന്ന നേതാക്കൾക്ക് ചിക്കൻ സാൻഡ്‌വിച്ചും ഫോണും മതിയെന്നും ഹാർദ്ദിക് പട്ടേൽ കുറ്റപ്പെടുത്തി. നിർബന്ധിത വന്ധ്യംകരണത്തിന് വിധേയനാക്കപ്പെട്ട വരന്റെ അവസ്ഥയാണ് കോൺഗ്രസിൽ തനിക്കെന്ന് അടുത്തയിടെ ഹാർദ്ദിക് പട്ടേൽ തുറന്നടിച്ചിരുന്നു.
2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് പാട്ടീദാർ പ്രക്ഷോഭ നേതാവായ ഹാർദ്ദിക് കോൺഗ്രസിൽ ചേർന്നത്. കോൺഗ്രസിൽ നിന്ന് പുറത്തിറങ്ങാനുള്ള ധൈര്യം തനിക്ക് ലഭിച്ചെന്നും തന്റെ തീരുമാനത്തെ അണികളും ഗുജറാത്തുകാരും അനുകൂലിക്കുമെന്നും ഗുജറാത്തിന്റെ ഉന്നമനത്തിനായി തുടർന്ന് പ്രവർത്തിക്കുമെന്നും ഹാർദ്ദിക് കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |