തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ ശമ്പളപ്രതിസന്ധിയിൽ മുഖ്യമന്ത്രിയുടെ നിർണായക ഇടപെടൽ. ശമ്പളമുടക്കം മൂലം കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ കുടുംബങ്ങൾ പട്ടിണിച്ചുഴിയിലായെന്ന് ചൂണ്ടിക്കാട്ടി കേരളകൗമുദി ഇന്നലെ പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണിത്. ശനിയാഴ്ചയ്ക്കു മുമ്പ് ശമ്പളം വിതരണം ചെയ്യുന്ന രീതിയിലാണ് കാര്യങ്ങൾ പുരോഗമിക്കുന്നത്. ഇന്നലെ മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം ധനമന്ത്രി ബാലഗോപാൽ ഗതാഗത മന്ത്രി ആന്റണി രാജുവുമായി നേരിട്ടും ഫോൺ വഴിയും ചർച്ച നടത്തി. ഇന്നലെ നടന്ന മന്ത്രിസഭായോഗത്തിൽ ശമ്പള പ്രതിസന്ധി ചർച്ചയായി. ഇന്ന് വിദേശത്തു നിന്ന് കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകർ മടങ്ങിയെത്തുന്നതോടെ ബാങ്കു വായ്പ വാങ്ങുന്നതുൾപ്പെടെയുള്ള നടപടികളുണ്ടാകും.
കെ.എസ്.ആർ.ടി.സിയുടെ കൈവശം ശമ്പളം നൽകുന്നതിന് എത്ര തുക നീക്കിയിരിപ്പുണ്ടെന്ന് ധനവകുപ്പ് ആരാഞ്ഞിട്ടുണ്ട്. ശേഷിക്കുന്ന തുകയ്ക്കുള്ള വായ്പക്ക് സർക്കാർ ഈട് നിൽക്കുമെന്നാണ് വിവരം. ഇന്ധനത്തിനുള്ള തുക മാറ്റിവച്ചായിരിക്കും ശമ്പളത്തിനുള്ള വിഹിതം കണ്ടെത്തുക. നേരത്തെ ശമ്പളവിതരണത്തിനുള്ള തുക കണ്ടെത്താൻ വായ്പ നേടുന്നതിന് ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും സർക്കാർ ഗ്യാരന്റി നിന്നാലേ വായ്പ നൽകാനാകൂവെന്ന നിലപാടിലായിരുന്നു ധനകാര്യസ്ഥാപനങ്ങൾ. സർക്കാർ ഈട് നിൽക്കാൻ തയ്യാറാകാതിരുന്നതിനാൽ വായ്പകളിൽ നിന്ന് ധനകാര്യ സ്ഥാപനങ്ങൾ പിൻമാറി. ഇത് മൂലം മേയ് പത്തോടെ ശമ്പളം നൽകാനുള്ള നീക്കങ്ങൾ പാളി. ജീവനക്കാരുടെ പണിമുടക്ക് കൂടി നടന്നതോടെ സർക്കാരും അല്പമൊന്ന് ചവിട്ടിപ്പിടിച്ചിരുന്നു.
കൈവശമുള്ളത് 30 കോടി
ധനവകുപ്പ് അനുവദിച്ച 30 കോടിയാണ് കെ.എസ്.ആർ.ടി.സിയുടെ കൈവശമുള്ളത്. ശമ്പളവിതരണത്തിനുള്ള മുഴുവൻ തുകയും നൽകാനാകില്ലെന്ന് നേരത്തെതന്നെ ധനവകുപ്പ് വ്യക്തമാക്കിയിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ വായ്പ തരപ്പെട്ടാലുടൻ തന്നെ ശമ്പള വിതരണം ചെയ്യും.
പ്രക്ഷോഭവുമായി സി.ഐ.ടി.യു
എല്ലാ മാസവും അഞ്ചാം തീയതിക്കുള്ളിൽ ശമ്പളം വിതരണം ചെയ്യണമെന്നും പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ടും സി.ഐ.ടി.യു അനിശ്ചിതകാല പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ്. നാളെ ട്രാൻസ്‌പോർട്ട് ഭവനിൽ പ്രതിഷേധ സംഗമവും അനിശ്ചിതകാല പ്രക്ഷോഭ പ്രഖ്യാപനവും നടക്കും. ബി.എം.എസ് പ്രവർത്തകർ 20ന് ഗതാഗത മന്ത്രിയുടെ വസതിയിലേക്ക് പട്ടിണിമാർച്ച് നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |