സുൽത്താൻ ബത്തേരി: മൈസൂരിലെ പാരമ്പര്യ ഒറ്റമൂല്യ വൈദ്യൻ ഷാബാ ഷെരിഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കേസിലെ മുഖ്യപ്രതി ഷൈബിൻ അഷറഫിനെ പൊലീസ് ബത്തേരിയിൽ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. കൊലപാതകവുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ ലഭിച്ചതായാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന സൂചന.
ഷൈബിനെകൂടാതെ ഷൈബിന്റെ മാനേജരായ സുൽത്താൻ ബത്തേരി കൈപ്പഞ്ചേരി സ്വദേശി പൊന്നക്കാരൻ ഷിബാബുദ്ദീനെയും തെളിവെടുപ്പിനായി കൊണ്ടുവന്നിരുന്നു. കാലത്ത് പത്തേകാലോടെയാണ് നിലമ്പൂർ സി.ഐ. പി.വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇരുവരെയും ആദ്യം ഷൈബിന്റെ മന്തണ്ടിക്കുന്നിലുള്ള വസതിയിലെത്തിച്ച് തെളിവെടുത്തത്. വീടിന്റെ അകത്തും പുറത്തും ടെറസിലും പറമ്പിലും പൊലീസ് പ്രതികളെയും കൂട്ടി പരിശോധന നടത്തി. സംശയംതോന്നിയ ഭാഗങ്ങളിൽ കമ്പികൊണ്ട് കുത്തിയും തൂമ്പകൊണ്ട് കിളച്ചും മാലിന്യകൂമ്പാരങ്ങൾ ഇളക്കി മറിച്ചും പരിശോധന നടത്തി.
വീടിന്റെയുള്ളിൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്തങ്കിലും ഇതു സംബന്ധിച്ച് പൊലീസ് സ്ഥിരീകരണം നടത്തിയിട്ടില്ല.
കേസുമായി ബന്ധപ്പെട്ട് നിർണായക തെളിവുകൾ ലഭിച്ചതായി പൊലീസ് പറഞ്ഞു. എന്നാൽ ഇതു സംബന്ധിച്ച് വിശദീകരിക്കാൻ പൊലീസ് തയ്യാറായില്ല.
ഒമ്പതേകാലിന് തുടങ്ങിയ തെളിവെടുപ്പ് ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് അവസാനിച്ചത്.
പിന്നീട് ഷൈബിന്റെ കോടതിപ്പടിയിലെ ക്വാർട്ടേഴ്സിനോട് ചേർന്ന് കോഴിക്കടയിലും കയറി തെഴിവെടുപ്പ് നടത്തി.
നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന പുത്തൻകുന്നിലെ ആഢംബര വസതിയിലും അരമണിക്കൂറോളം തെളിവെടുപ്പ് നടത്തി. ഇവിടെ നിന്ന് കേസിന് അനുകൂലമായ ചില തെളിവുകൾ ലഭിച്ചതായി പൊലീസ് പറഞ്ഞു.
പ്രതികളെ കൊണ്ടുവരുന്നതറിഞ്ഞ് മന്തണ്ടിക്കുന്നിൽ ആളുകൾ തടിച്ചുകൂടിയങ്കിലും പുത്തൻകുന്നിൽ ആളുകളെല്ലാം മാറി നിൽക്കുകയായിരുന്നു.
പ്രതികളെ മൈസൂരിൽ കൊണ്ടുപോകും
സുൽത്താൻ ബത്തേരി: ഷാബാ ഷരിഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം അയൽസംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെയും കൊണ്ട് അടുത്ത ദിവസം കൂടുതൽ അന്വേഷണത്തിനായി പൊലീസ് മൈസൂരിലേക്ക് പോകും. പ്രതികളിൽ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ കുടുതൽ പേർക്ക് പങ്കുള്ളതായി അറിയുന്നു.
ഷൈബിന്റെ ബിസിനസ് പങ്കാളികളും സഹായികളുമായ ആളുകളിൽ ചിലർ കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലുള്ളവരാണ്. കേസന്വേഷണത്തിന്റെ ഭാഗമായി ഇവരെ ചോദ്യം ചെയ്യേണ്ടതിനാൽ അന്വേഷണം അയൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് പൊലീസ് നീക്കം.
ഷൈബിനും ഷിബാബുദീനും പുറമെ ഇവരുടെ ഡ്രൈവർ നിലമ്പൂർ മുക്കട്ട സ്വദേശി നടുത്തൊടിക നിഷാദിനെയും കഴിഞ്ഞ ദിവസം തെളിവെടുപ്പിനായി മഞ്ചേരി ജില്ലാ സെഷൻസ് കോടതിയിൽ നിന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |