പന്തളം: എവറസ്റ്റിന്റെ നെറുകയിൽ കാൽകുത്തി, തന്റെ സ്വപ്നം സഫലമായതിന്റെ നിർവൃതിയിൽ മലയാളിയായ ഷെയ്ഖ് ഹസൻഖാൻ. കഴിഞ്ഞ 14നാണ് ഇൗ മുപ്പത്തിനാലുകാരൻ എവറസ്റ്റിൽ രാജ്യത്തിന്റെ ത്രിവർണ പതാക പാറിച്ചത്. പന്തളം പൂഴിക്കാട് കൂട്ടംവെട്ടിയിൽ അലി അഹമ്മദിന്റെയും ഷാഹിദയുടെയും മകനായ ഷെയ്ഖ് മേയ് നാലിനാണ് എവറസ്റ്റ് കയറാൻ തുടങ്ങിയത്. ഇന്ത്യക്കാരായ രണ്ടു പേർ കൂടി ഉണ്ടായിരുന്നെങ്കിലും രോഗം ബാധിച്ചതിനാൽ അവർ പിന്മാറി. പിന്നീട് പതിനാല് വിദേശികൾക്കൊപ്പമാണ് കയറിയത്. 17ന് ബേസ് ക്യാമ്പിലെത്തിയ ഷെയ്ഖ് ഇപ്പോൾ നേപ്പാളിലെ ദുക് ലയിലുണ്ട്.
ബേസ് ക്യാമ്പിൽ ഷെയ്ഖ് ചിത്രപ്രദർശനവും നടത്തി. 14 ജില്ലകളിലെ വിദ്യാർത്ഥികൾക്കിടയിൽ മലകയറ്റം വിഷയമാക്കി നടത്തിയ ചിത്രരചനാമത്സരത്തിൽ ഒന്നാമതെത്തിയ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. എവറസ്റ്ര് കയറ്റത്തിനുള്ള ഒരുക്കങ്ങൾക്കുൾപ്പെടെ ഷെയ്ഖിന് ചെലവായത് 30 ലക്ഷത്തോളം രൂപയാണ്. പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഉത്തരകാശിയിലെ നെഹ്‌റു പർവതാരോഹണ പരിശീലനകേന്ദ്രത്തിൽ സെക്രട്ടേറിയറ്റിൽ സീനിയർ ഗ്രേഡ് അസിസ്റ്റന്റുകൂടിയായ ഷെയ്ഖ് പരിശീലനം നേടിയിരുന്നു. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ടാൻസാനിയായിലെ ഉയരംകൂടിയ കൊടുമുടിയായ കിളിമഞ്ചാരോയിൽ കയറിയിട്ടുണ്ട്. പിന്നീട് മണാലിയിലെ ചെറിയ പർവതങ്ങളിലും കയറി.
ലഡാക്കിലെ നൂൻ കൊടുമുടിയും റഷ്യയിലെ എൽബ്രസ് പർവതവും കയറുകയാണ് അടുത്ത ലക്ഷ്യം. സുഹൃത്തുക്കളുടെ സഹായത്തോടെയാണ് പർവതാരോഹണത്തിനുള്ള പണം കണ്ടെത്തുന്നത്. ഖദീജാ റാണിയാണ് ഭാര്യ. മകൾ: ജഹനാര മറിയം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |