പത്തനംതിട്ട : മഴ ശക്തമായതോടെ നഗരത്തിലെ പ്രധാനയിടങ്ങളിലെല്ലാം വെള്ളക്കെട്ടാണ്. സ്റ്റേഡിയവും സ്റ്റാൻഡും കണ്ടാൽ ഏതെങ്കിലും കുട്ടനാടൻ പാടമാണെന്ന് തോന്നിപ്പോകും. ചെളിവെള്ളം നിറഞ്ഞ ബസ് സ്റ്റാൻഡിൽ എത്തിയാൽ ഉടുതുണി ചീത്തയാകും. കായികമേഖലയിൽ നിന്ന് സ്റ്റേഡിയം അകന്നുപോയിട്ട് കാലങ്ങളേറെയായി. സമ്മേളനങ്ങളും മേളകളുമായി ചന്തമൈതാനമായി മാറിയിരിക്കുന്നു. എന്നാൽ ഇതൊന്നും നാട്ടിലെ ജനപ്രതിനിധികൾ അറിഞ്ഞമട്ടില്ല. ആട്ടവും പാട്ടും വിവാദങ്ങളും പരാതികളുമായി ഭരണകൂടം വഴിമാറി സഞ്ചരിക്കുമ്പോൾ സാധാരണജനം ശപിക്കുകയാണ്.
പന്തുരുളുമോ?
വെള്ളക്കെട്ടിൽ സ്റ്റേഡിയം മുങ്ങുന്നത് പതിവ് കാഴ്ചയാണ്. മേളകൾക്കായി കുഴിച്ചും മാന്തിയും സ്റ്റേഡിയം ആകെ ചെളിമൂടി കാൽകുത്താനാകാത്ത സ്ഥിതിയാണ് ഇപ്പോൾ. എം.ജി കലോത്സവം, ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനം, എന്റെ കേരളം പ്രദർശനമേള തുടങ്ങി തുടർച്ചയായുള്ള പരിപാടികൾക്ക് വേദിയായത് ജില്ലാ സ്റ്റേഡിയമായിരുന്നു. നിരന്തരമായി പരിപാടികൾ നടന്നതോടെ സ്റ്റേഡിയത്തിൽ വലിയ വാഹനങ്ങൾ കയറിയിറങ്ങിയതും സ്റ്റാളുകൾക്കായി കുഴികളെടുത്തതും കുളംതോണ്ടാൻ കാരണമായി. കായികതാരങ്ങൾ പരിശീലനം നടത്തിയിരുന്ന സ്റ്റേഡിയത്തിൽ ഇപ്പോൾ നിറയെ ചെളിയാണ്. ക്രിക്കറ്റ്, ഫുട്ബാൾ അടക്കമുള്ള പരിശീലനങ്ങൾ ഇവിടെ നടന്നിരുന്നു. വൈകിട്ട് നടക്കാനെത്തുന്നവരും നിരവധിയുണ്ട്. ഉഴുതുമറിച്ച പാടം പോലെയായി സ്റ്റേഡിയം.
കിഫ്ബിയിലൂടെ അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയത്തിന്റെ നിർമ്മാണം സെപ്തംബറിൽ ആരംഭിക്കുമെന്നാണ് അധികൃതർ പറയുന്നത്.
അപമാനമാണ് ഇൗ ബസ് സ്റ്റാൻഡ്
ചെളിക്കുളമായി കിടക്കുകയാണ് നഗരസഭാ ബസ് സ്റ്റാൻഡിലെ കെ.എസ്.ആർ.ടി.സി യാർഡ്. വെള്ളത്തിൽ ചവിട്ടാതെ ബസിൽ കയറാനാകില്ല. ദിവസവും അറുപത്തഞ്ചിലധികം സർവീസുകൾ നടക്കുന്ന ബസ് സ്റ്റാൻഡാണിത്. സ്റ്റാൻഡിലെ വെള്ളക്കെട്ടിൽ ബസുകൾ ആടിയുലഞ്ഞ് നീങ്ങുമ്പോൾ പുറത്ത് നിൽക്കുന്നവരുടെ വസ്ത്രങ്ങളിൽ ചെളി തെറിക്കും. സമീപത്തെ കടകളിലേക്കും ചെളിവെള്ളം തെറിച്ച് വീഴാറുണ്ട്. ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് സർവീസുകൾ ഒാപ്പറേറ്റ് ചെയ്യുന്ന ബസ് സ്റ്റാൻഡ് ആണിത്. മണ്ഡലകാലത്ത് മാത്രമാണ് സ്റ്റാൻഡിലെ പണികൾ നടക്കുക. അന്ന് മക്കിട്ട് ഉറപ്പിക്കുമെങ്കിലും രണ്ടാഴ്ചയ്ക്കുള്ളിൽ മെറ്റിലുകൾ പെറുക്കി എടുക്കാൻ കഴിയുന്ന രീതിയിലാകും.
" ബസ് സ്റ്റാൻഡിലെ മണ്ണ് പരിശോധനയുടെ ഫലം വന്നിട്ടുണ്ട്. കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്ത് സ്റ്റാൻഡ് നവീകരണത്തിനുള്ള തീരുമാനമെടുക്കും. സ്റ്റേഡിയം സെപ്തംബറിൽ പണി ആരംഭിക്കാനിരിക്കുകയാണ്. അടിയന്തരമായി സ്റ്റേഡിയത്തിൽ കായിക താരങ്ങൾക്ക് ആവശ്യമായ രീതിയിൽ സൗകര്യം ചെയ്ത് നൽകും. "
ടി. സക്കീർ ഹുസൈൻ
(നഗരസഭ ചെയർമാൻ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |