തിരുവനന്തപുരം: യുക്രെയിനിൽ പഠിച്ചവർക്ക് സംസ്ഥാനത്ത് എം.ബി.ബി.എസ് തുടർപഠനമൊരുക്കാൻ കേന്ദ്രാനുമതി വേണമെന്ന് കേരളം. തുടർപഠനം ഉറപ്പാക്കാൻ കേന്ദ്രസർക്കാരിന്റെയും മെഡിക്കൽ കമ്മിഷന്റെയും ഇടപെടലും കേരളം അഭ്യർത്ഥിച്ചു. ദേശീയ മെഡിക്കൽ കമ്മിഷന്റെ അനുമതിയില്ലാതെ അവസാന വർഷ വിദ്യാർത്ഥികൾക്ക് പ്രാക്ടിക്കൽ പരിശീലനം നൽകാൻ പോലുമാകില്ല. മടങ്ങിയെത്തിയവർക്ക് തുടർപഠനത്തിന് സൗകര്യമൊരുക്കിയ ബംഗാളിനെതിരെ മെഡിക്കൽ കമ്മിഷൻ രംഗത്തെത്തിയിരുന്നു.
നിയമനിർമ്മാണത്തിലൂടെ മെഡിക്കൽ കോളേജുകളിൽ കൂടുതൽ സീറ്റുകൾ സൃഷ്ടിക്കാൻ അധികാരമുള്ളത് കേന്ദ്രത്തിനാണ്. അതുകൊണ്ടു തന്നെ കേരളത്തിലെ ഗവ. കോളേജുകളിൽ ഒബ്സർവിംഗ് സീറ്റുകൾ സൃഷ്ടിക്കില്ല.
15 ശതമാനം എൻ.ആർ.ഐ ക്വോട്ടയിലടക്കം നീറ്റ് യോഗ്യത നേടിയവർക്കാണ് എം.ബി.ബി.എസ് പ്രവേശനമുള്ളത്. ഈ വ്യവസ്ഥ ഒഴിവാക്കാനാണ് പ്രത്യേക നിയമം വേണ്ടത്. തിയറി ക്ലാസുകളുടെ ഓൺലൈൻ പഠനത്തിനും മെഡിക്കൽ കമ്മിഷൻ അനുമതി നൽകിയിട്ടില്ല.
ഇന്റേൺഷിപ്പ് പൂർത്തിയാക്കാം
കൊവിഡ്, യുദ്ധം തുടങ്ങിയ അസാധാരണവും നിർബന്ധിതവുമായ സാഹചര്യങ്ങളിൽ തിരിച്ചെത്തുന്ന മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പ് പൂർത്തിയാക്കുന്നതിന് കമ്മിഷൻ അനുവദിക്കുന്നുണ്ട്. മെഡിക്കൽ കോളജുകളിലോ ഒപ്പമുള്ള ആശുപത്രികളിലോ ഒരു വർഷത്തെ ഇന്റേൺഷിപ്പോ അല്ലെങ്കിൽ അവശേഷിക്കുന്ന കാലയളവോ സൗജന്യമായി പൂർത്തിയാക്കുന്നതിന് സംസ്ഥാന മെഡിക്കൽ കൗൺസിൽ പ്രൊവിഷണൽ രജിസ്ട്രേഷൻ അനുവദിക്കണമെന്നാണ് നിർദ്ദേശം. മറ്റ് വിദ്യാർത്ഥികൾക്ക് നൽകുന്ന സ്റ്റൈപ്പന്റടക്കമുള്ള സൗകര്യങ്ങൾ ഇവർക്കും അനുവദിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. വിദേശത്തെ മെഡിക്കൽ കോഴ്സുകൾ പത്തുവർഷത്തിനകം പൂർത്തിയാക്കിയാൽ മതിയെന്നാണ് വ്യവസ്ഥ.
യുക്രെയിൻ കണക്കുകൾതിരിച്ചെത്തി
തിരിച്ചെത്തിയ വിദ്യാർത്ഥികൾ- 3379
മെഡിക്കൽ വിദ്യാർത്ഥികൾ- 2300ലേറെ
'തുടർ പഠനത്തിൽ ദേശീയ മെഡിക്കൽ കമ്മിഷന്റെ നിർദ്ദേശാനുസരണമേ തീരുമാനമെടുക്കൂ. സർട്ടിഫിക്കറ്റുകളും രേഖകളും നഷ്ടപ്പെട്ടവർക്ക് വീണ്ടെടുക്കാൻ സാഹചര്യമൊരുക്കും. ഇതിനായി ബഡ്ജറ്റിൽ പത്തുകോടിയുണ്ട്".
- പിണറായി വിജയൻ, മുഖ്യമന്ത്രി
'മടങ്ങിയെത്തിയവരുടെ പ്രവേശനത്തിൽ സർവകലാശാലയ്ക്ക് റോളില്ല. പഠനം, പരീക്ഷാനടത്തിപ്പ് എന്നിവയാണ് സർവകലാശാലയുടെ ചുമതല. തീരുമാനമെടുക്കേണ്ടത് മെഡിക്കൽ കമ്മിഷനാണ്''.
- ഡോ. സി.പി. വിജയൻ, പി.വി.സി, ആരോഗ്യ സർവകലാശാല
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |