തിരുവനന്തപുരം: സ്വകാര്യമേഖലയിലും സംവരണം നടപ്പാക്കേണ്ടത് കാലാനുസൃതമായ ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പട്ടികജാതി ക്ഷേമസമിതിയുടെ (പി.കെ.എസ്) മൂന്നാം സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തോട് അനുബന്ധിച്ച് പുത്തരിക്കണ്ടം മൈതാനിയിൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം ജാതിവിവേചനത്തിന്റെ നടുവിലാണ്. കേരളത്തിൽ ജാതിവിവേചനങ്ങൾ പരിഹരിക്കാനായിട്ടുണ്ട്. കേരളവികസനത്തിന്റെ അടിസ്ഥാനം ഭൂപരിഷ്‌ക്കരണ നടപടികളാണ്. നാടുവാഴികളുടെ താത്പര്യം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഒന്നാം ഇ.എം.എസ് സർക്കാരിനെ കോൺഗ്രസ് പിരിച്ചുവിട്ടത്. സംസ്ഥാനത്ത് എൽ.ഡി.എഫ് സർക്കാരുകൾ അധികാരത്തിൽ വന്നപ്പോഴേ ജനോപകാരപ്രദമായ നടപടികൾ ഉണ്ടായിട്ടുളളൂ. അവയെ യു.ഡി.എഫ് സർക്കാരുകൾ അട്ടിമറിക്കാനാണ് ശ്രമിച്ചത്. ഇതിന് ഇരയായത് പാവങ്ങളാണ്. ജനസംഖ്യാനുപാതത്തെക്കാൾ ഉയർന്ന തുകയാണ് പട്ടികജാതി വികസനത്തിന് വേണ്ടി കേരളം ചെലവിടുന്നത്. പി.കെ.എസ് സംസ്ഥാന പ്രസിഡന്റ് വണ്ടിത്തടം മധു അദ്ധ്യക്ഷനായ ചടങ്ങിൽ സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എ.കെ ബാലൻ, പി.കെ.എസ് ജനറൽ സെക്രട്ടറി കെ.സോമപ്രസാദ്,മുൻ എം.പി എസ്.അജയുമാർ, ശാന്തകുമാരി എം.എൽ.എ, മുൻ എം.എൽ.എ ബി.സത്യൻ, വി.ആർ ശാലിനി തുടങ്ങിയവർ പങ്കെടുത്തു.
കുറച്ചുകൂടെ ഇരിക്കട്ടെയെന്ന് ജനം കരുതി
എൽ.ഡി.എഫ് സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങളുടെ മാറ്റം ജനങ്ങളിൽ എല്ലാ തലങ്ങളിലും ഉണ്ടാകുന്നുവെന്നാണ് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എൽ.ഡി.എഫിന് നേരത്തെയുളള സീറ്റ് പോരാ കുറച്ച് സീറ്റ് കൂടെ ഇരിക്കട്ടെയെന്നാണ് ജനം പറഞ്ഞത്. നിങ്ങൾക്ക് ഇത്രയും സീറ്റുകൾ വേണ്ടായെന്ന് എല്ലാ വികസനങ്ങളേയും എതിർക്കുന്നവരോട് ജനം പറഞ്ഞിരിക്കുകയാണ്. കേരളത്തിന്റെ നല്ല ചില സൂചകങ്ങളാണിത്. നാടിന്റെ വികസനം പാവപ്പെട്ടവരുടെ ക്ഷേമം ഉറപ്പ് വരുത്തിക്കൊണ്ടുളള വികസനമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |