ന്യൂഡൽഹി:സുപ്രീംകോടതിയുടെ പരിഗണനയിലുള്ള ഒരു വിഷയത്തിൽ ഏതെങ്കിലും തരത്തിൽ നീതി നിഷേധിക്കപ്പെടുന്നവർക്കും പീഡിതർക്കും 'സമ്പൂർണ നീതി' ഉറപ്പാക്കാൻ സുപ്രീംകോടതിക്ക് സവിശേഷ അധികാരം നൽകുന്നതാണ് ഭരണഘടനയുടെ ആർട്ടിക്കിൾ 142.
നിയമ നീതിന്യായ വ്യവസ്ഥയുടെ സങ്കീർണതകൾ, അപര്യാപ്തത, ദൗർബല്യം തുടങ്ങിയവ കാരണം നീതി നിഷേധിക്കപ്പെടുകയോ തെറ്റായി ശിക്ഷിക്കപ്പെടുകയോ ചെയ്യാം. ഇത് പരിഹരിച്ച്, നിയമത്തിന്റയും ബ്യൂറോക്രസിയുടെയും ചുവപ്പുനാടകൾ നീക്കി സമ്പൂർണ നീതി ലഭ്യമാക്കാൻ സുപ്രീംകോടതിക്ക് സവിശേഷവും അസാധാരണവുമായ അധികാരം നൽകുന്ന വകുപ്പാണിത്.
അയോദ്ധ്യ കേസിൽ, കേന്ദ്രസർക്കാർ രൂപീകരിക്കുന്ന ട്രസ്റ്റിന് തർക്ക ഭൂമി കൈമാറാനുള്ള നിർണായക സുപ്രീംകോടതി ഉത്തരവിന് പിൻബലമായത് ആർട്ടിക്കിൾ 142 ആണ്. തർക്കഭൂമി വിഭജിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ വിധി റദ്ദാക്കിയ സുപ്രീംകോടതി അന്തിമ മധ്യസ്ഥനെന്ന നിലയിൽ, തർക്കഭൂമിയായ 2.77 ഏക്കർ വിഭജിക്കാതെ ക്ഷേത്ര ട്രസ്റ്റിന് കൈമാറി.
ബാബ്‌റി മസ്ജിദ് തകർത്ത കേസിൽ ബി.ജെ.പി നേതാക്കളായ മുരളി മനോഹർ ജോഷിയുടെയും എൽ.കെ അദ്വാനിയുടെയും വിചാരണ റായ്ബറേലിയിൽ നിന്ന് ലക്‌നൗവിലേക്ക് മാറ്റാനും സുപ്രീം കോടതി ആർട്ടിക്കിൾ 142 പ്രയോഗിച്ചു.
ഭോപ്പാൽ വാതക ദുരന്ത കേസിൽ സുപ്രീംകോടതി അതിന്റെ സമ്പൂർണ അധികാരം ഉപയോഗിച്ച് ഇരകൾക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു.
മദ്യപിച്ച് വാഹനം ഓടിക്കുന്നത് കുറയ്ക്കാൻ ദേശീയ, സംസ്ഥാന പാതകളുടെ 500 മീറ്റർ പരിധിയിൽ മദ്യവില്പന നിരോധിക്കാൻ ഉത്തരവിട്ടത് ആർട്ടിക്കിൾ 142 പ്രകാരമാണ്.
2013ലെ ഐ.പി.എൽ ഒത്തുകളി വിവാദം അന്വേഷിക്കാൻ ഉത്തരവിട്ടതും ആർട്ടിക്കിൾ 142 പ്രകാരം.
വിവാഹ വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും പിന്നീട് വാക്ക് പാലിക്കാതിരിക്കുകയും ചെയ്ത പുരുഷൻ, സ്ത്രീക്ക് നഷ്ടപരിഹാരം നൽകാനും ആർട്ടിക്കിൾ 142 പ്രകാരം ഉത്തരവിട്ടു. മാനഭംഗക്കുറ്റത്തിൽ നിന്ന് പുരുഷനെ ഒഴിവാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |