SignIn
Kerala Kaumudi Online
Friday, 19 April 2024 6.37 PM IST

മലയോരമേഖലയിലെ ടൂറിസം പദ്ധതികൾ പെരുവഴിയിലായാൽ

വെള്ളറട: മലയോരമേഖലയിലെ ടൂറിസം സാദ്ധ്യതകൾ കണക്കിലെടുത്ത് വെള്ളറടയിൽ രണ്ട് പദ്ധതികൾ തുടങ്ങിയിരുന്നു. രണ്ടും ഇപ്പോൾ പാതിവഴിയിൽ ഉപേക്ഷിച്ച നിലയിലാണ്. പ്രകൃതിയുടെ സൗന്ദര്യം കോർത്തിണക്കി വെള്ളറട ഗ്രാമപഞ്ചായത്തിലെ പന്നിമല വാർഡിലാണ് പ്ളാങ്കുടിക്കാവ് നെടുംപാറ ഇക്കോടൂറിസം പദ്ധതിക്ക് ലക്ഷ്യമിട്ടത്. ഇതിനായി ഗ്രാമപഞ്ചായത്ത് തുകയും മാറ്റിവച്ചു. എന്നാൽ സാങ്കേതിക കാരണങ്ങളാൽ പദ്ധതി പാതിവഴിയിൽ നിറുത്തി.

വെള്ളറട വാർഡിലെ രണ്ടേക്കറോളം വിസ്തീർണ്ണമുള്ള ചിറത്തലയ്ക്കൽ കുളം നവീകരിച്ച് ഫെഡറൽ ബോട്ട് സംവിധാനം നടപ്പിലാക്കാനും തീരുമാനിച്ചിരുന്നു. ഇതിനുവേണ്ടി ഗ്രാമപഞ്ചായത്ത് ഫണ്ടും അനുവദിച്ചു. പ്രവർത്തനം തുടങ്ങിയെങ്കിലും ഫണ്ടിന്റെ അഭാവം കാരണം ആ പദ്ധതിയും പാതിവഴിയിലായി. വെള്ളറടയിൽ നിലവിലുള്ള രണ്ട് ടൂറിസം സാദ്ധ്യതകളും പാതിവഴിയിലായതോടെ ടൂറിസം പദ്ധതിക്കുവേണ്ടി ഇനിയും കാത്തിരിക്കേണ്ടിവരും.

പ്ളാങ്കുടിക്കാവ് നെടുംപാറ ഇക്കോ ടൂറിസം പദ്ധതി

ഗ്രാമപഞ്ചായത്ത് ഇരുപത് ലക്ഷം രൂപ മാറ്റിവച്ചാണ് പ്ളാങ്കുടിക്കാവ് നെടുംപാറ ഇക്കോടൂറിസം പദ്ധതിയുടെ നിർമ്മാണ ജോലികൾ തുടങ്ങിയത്. ഇവിടെ പ്രകൃതിയുടെ ഭംഗി ആസ്വദിക്കാൻ നിരവധിപേർ സമീപ പ്രദേശങ്ങളിൽ നിന്ന് എത്തുമെന്നും ഇതിലൂടെ പഞ്ചായത്തിൽ ടൂറിസം വികസനം സാദ്ധ്യമാക്കാനുമാണ് ലക്ഷ്യമിട്ടത്. എന്നാൽ സർക്കാരിന്റെ റവന്യു ഭൂമിയിൽ മുൻകൂട്ടി അനുവാദം വാങ്ങാതെയാണ് പദ്ധതി തുടങ്ങിയത്. സ്ഥലം സർക്കാർ സ്വകാര്യ വ്യക്തിക്ക് ലീസിന് കൊടുത്തിരുന്നു. എന്നാൽ പദ്ധതി തുടങ്ങി മാസങ്ങൾ പിന്നിട്ടിട്ടും ലീസ് റദ്ദാക്കാൻ കഴിഞ്ഞിട്ടില്ല.

ചിറത്തലയ്ക്കൽ കുളം

കുലത്തിൽ ഫെഡറൽ ബോട്ട് സംവിധാനം ഒരുക്കാൻ ഗ്രാമപഞ്ചായത്ത് 38 ലക്ഷം രൂപയാണ് നീക്കിവച്ചത്. എന്നാൽ കുളത്തിന് ഇരുവശവും സൈഡ്‌വാൾ കെട്ടി ചെളി കോരിയതോടെ നീക്കിവച്ചിരുന്ന ഫണ്ട് തീർന്നു. ഫെഡൽ ടൂറിസവും പാതിവഴിയിൽ കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞു. രണ്ടു പദ്ധതികളും നടപ്പിലാക്കാൻ സാധിച്ചാൽ പഞ്ചായത്തിന് വരുമാനവും നിരവധിപേർക്ക് തൊഴിലും ഒരുക്കാൻ കഴിയുമായിരുന്നു.

പ്ളാങ്കുടുക്കാവ് നെടുംപാറ ഇക്കോടൂറിസം പദ്ധതിക്കായി തീരുമാനിച്ച മലമുകളിൽ കയറിയാൽ കിലോമീറ്ററുകൾ ദൂരമുള്ള ഗ്രാമക്കാഴ്ചകൾ കാണാം. ഇത് കണക്കിലെടുത്ത് പ്രകൃതിഭംഗിക്ക് യാതൊരുവിധ കോട്ടവും തട്ടാതെ മലയോരപഞ്ചായത്തിൽ ടൂറിസത്തിലൂടെ തൊഴിൽ സാദ്ധ്യതകൾ കൂടി കണക്കിലെടുത്താണ് പണികൾ തുടങ്ങുന്നത്. ആദ്യം ടൂറിസ്റ്റുകൾക്ക് വെയിൽ ഏൽക്കാതെ ഇരിക്കുന്നതിനുള്ള ഇരിപ്പിടങ്ങളും ചെറു കുടിലുകളും നിർമ്മിക്കാനാണ് തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്ളാങ്കുടിക്കാവിൽ ഇരിപ്പിടങ്ങളുടെ പണി തുടങ്ങിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.